
ദില്ലി: റോബര്‍ട്ട് വാധ്ര ഹരിയാനയിലെ ഗുഡ്ഗാവില്‍ നടത്തിയ ഭൂമി ഇടപാടിലൂടെ 50 കോടി രൂപ ലാഭമുണ്ടാക്കിയെന്ന് ജുഡീഷ്യല്‍ അന്വേഷണത്തില്‍ കണ്ടെത്തി. പ്രിയങ്കാഗാന്ധി ഫരീദാബാദില്‍ ഭൂമി വാങ്ങിയതും കമ്മീഷന്‍ പരിശോധിച്ചു. റോബര്‍ട്ട് വാധ്രയുടെ കമ്പനിയില്‍ നിന്ന് ഒരു രൂപയും വാങ്ങിയില്ലെന്നും ഭൂമി ഇടപാട് സ്വന്തം പണമുപയോഗിച്ചാണെന്നും പ്രിയങ്ക വിശദീകരിച്ചു.
ഹരിയാനയിലെ ഭൂമി ഇടപാട് വീണ്ടും കോണ്‍ഗ്രസിനെ നിയന്ത്രിക്കുന്ന കുടുംബത്തിന് തിരിച്ചടിയാകുന്നത്. 2008ല്‍ ഹരിയാനയിലെ ഗുഡ്ഗാവില്‍ റോബര്‍ട്ട് വാധ്ര വാങ്ങിയ ശേഷം ഡിഎല്‍എഫിന് മറിച്ചു വിറ്റ ഭൂമിയെക്കുറിച്ച് ജസ്റ്റിസ് എസ്എന്‍ ധിംഗ്ര കമ്മീഷന്‍ അന്വേഷിച്ചത്. കൃഷിഭൂമി വാങ്ങിയ ശേഷം വാണിജ്യ ഉപയോഗത്തിന് ലൈസന്‍സ് കിട്ടാന്‍ പലരും വഴിവിട്ട് സഹായിച്ചെന്നും ചട്ടങ്ങളില്‍ ഇളവു നല്കിയെന്നും അന്വേഷണ കമ്മീഷന്‍ കണ്ടെത്തി. ഒരു രൂപ പോലും മുടക്കാതെ വാധ്ര 50 കോടി രൂപയുണ്ടാക്കി എന്ന റിപ്പോര്‍ട്ട് കമ്മീഷന്‍ സീല്‍ ചെയ്ത കവറില്‍ സുപ്രീം കോടതിക്ക് കൈമാറിയതായി ഇക്കണോമിക് ടൈംസ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. പത്രം റിപ്പോര്‍ട്ട് നല്കുന്നത് തടയാന്‍ ഇന്നലെ മുന്‍ഹരിയാന മുഖ്യമന്ത്രി ഭൂപീന്ദര്‍ സിംഗ് ഹൂഡ ഹൈക്കോടതിയില്‍ ഹര്‍ജി നല്കിയെങ്കിലും ഇത് അംഗീകരിച്ചിരുന്നില്ല. പ്രിയങ്കാ ഗാന്ധി ദില്ലിക്കടുത്ത് ഫരീദാബാദില്‍ അഞ്ചേക്കര്‍ സ്ഥലം 15 ലക്ഷത്തിന് വാങ്ങിയ നാലു വര്‍ഷത്തിനുള്ളില്‍ 80 ലക്ഷം രൂപയ്ക്ക് വിറ്റതും കമ്മീഷന്‍ പരിശോധിച്ചു. റോബര്‍ട്ട് വാധ്രയുമായോ ഡിഎല്‍എഫുമായോ ഈ ഇടപാടിന് ബന്ധമില്ലെന്ന് പ്രിയങ്കയുടെ ഓഫീസ് പ്രസ്താവനയില്‍ അറിയിച്ചു. ഇന്ദിരാഗാന്ധി കൈമാറിയ സ്വത്തില്‍ നിന്നുള്ള വാടക ഉപയോഗിച്ചാണ് ഭൂമി വാങ്ങിയതെന്ന് പ്രിയങ്ക പറയുന്നു. ഭൂമി ഇടപാടില്‍ ആരൊക്കെ ഉള്‍പ്പെട്ടിട്ടുണ്ട് എന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സ്വതന്ത്ര ഏജന്‍സി കൂടുതല്‍ അന്വേഷണം നടത്തണം എന്നാണ് ജസ്റ്റിസ് ധിംഗ്രയുടെ ശുപാര്‍ശ. പ്രിയങ്കാ ഗാന്ധി കോണ്‍ഗ്രസ് നേതൃത്വത്തിലേക്ക് വരണം എന്ന ആവശ്യം ഒരു വിഭാഗം ഉന്നയിക്കുമ്പോഴാണ് വാധ്രയുടെയും പ്രിയങ്കയുടെയും ഭൂമി ഇടപാടുകള്‍ വീണ്ടും വാര്‍ത്തയാകുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam