
തിരുവനന്തപുരം: ബന്ധു നിയമന വിവാദത്തില്‍ മന്ത്രി കെ ടി ജലീലിന്റെ എല്ലാ വാദവും പൊളിഞ്ഞുവെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്‍റ് പി കെ ഫിറോസ്. വിവാദത്തെ തുടര്‍ന്ന് ഇന്നലെ ബന്ധു അദീബ് രാജിവച്ചിരുന്നു. അദീബ് പറഞ്ഞ ആത്മാഭിമാനം അല്‍പമെങ്കിലും ഉണ്ടെങ്കിൽ ജലീൽ രാജി വയ്ക്കണമെന്നും രാജി വെക്കും വരെ ജലീലിന് എതിരെ സമരം തുടരുമെന്നും ഫിറോസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഭീരു ആയി ഒളിച്ചോടാതെ മന്ത്രി സംവാദത്തിനു തയ്യാറാകണം. ജലീലിന് വേണ്ടി പിണറായിയോ കോടിയേരിയോ വന്നാലും സംവാദത്തിനു തയ്യാർ. പൊതു പരിപാടികളിൽ ജലീലിന് പങ്കെടുക്കാൻ കഴിയാത്ത രീതിയിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്നും ഫിറോസ് വ്യക്തമാക്കി.
ഷെഡ്യൂൾഡ് ബാങ്ക് ഉദ്യോഗസ്ഥൻ ആയ അദീബിനെ നിയമിച്ചതിൽ തെറ്റില്ല എന്ന മന്ത്രിയുടെ വാദം തെറ്റാണ്. ഷെഡ്യൂൾഡ് ബാങ്കുകൾ സ്റ്റാറ്റിയൂട്ടറി പദവി വഹിക്കുന്നില്ല എന്ന് നേരത്തെ സുപ്രീം കോടതി പരാമർശമുണ്ട്. സാഗർ തോമസ് / ഫെഡറൽ ബാങ്ക് കേസിൽ ഇത് വ്യക്തമായി പറയുന്നുണ്ട്. അദീബ് ഇതിനോടകം 56000 രൂപ ശമ്പളമായി കൈപ്പറ്റിയിട്ടുണ്ട്. ജലീൽ ഇടപെട്ട് തസ്തികയിലേക്കുള്ള വിദ്യാഭ്യാസ യോഗ്യതയിൽ മാറ്റം വരുത്തിയെന്നും ഫിറോസ് ആരോപിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam