
തിരുവനന്തപുരം: ശബരിമലക്ഷേത്രം അടച്ചിട്ട് ശുദ്ധിക്രിയ നടത്തിയ സംഭവത്തിൽ തന്ത്രിമാരുടെ കുടുംബമായ താഴ്മൺ മഠം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിനെ വിമര്‍ശിച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. തന്ത്രിമാരെ മാറ്റിയ ചരിത്രം മുന്‍പും ഉണ്ടെന്നും സുപ്രീംകോടതിവരെ പോയിട്ടും വിധി തന്ത്രിമാർക്ക് അനുകൂലമായിട്ടില്ലെന്നും കടകംപള്ളി പറഞ്ഞു.
ശബരിമല ക്ഷേത്രത്തിന്റെ തന്ത്രിപദവി ബിസി 100-ൽ പരശുരാമ മഹർഷിയിൽ നിന്നുമാണ് ലഭിച്ചത്. തന്ത്രിയെ നിയമിക്കുന്നത് ദേവസ്വം ബോർഡല്ല. തന്ത്രശാസ്ത്രപ്രകാരവും കീഴ്‍വഴക്കവുമനുസരിച്ച് ശബരിമല ക്ഷേത്രത്തിലെ ആചാരനുഷ്ഠാനങ്ങളിലെ പരമാധികാരവും അത് പ്രാവർത്തികമാക്കാനുള്ള അധികാരവും തന്ത്രിക്കാണ്. ഈ അവകാശത്തെ ചോദ്യം ചെയ്യാൻ സർക്കാരിനും ദേവസ്വം ബോർഡിനും കഴിയില്ലെന്നുമാണ് താഴമണ്‍ മഠം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലുള്ളത്.
എന്നാല്‍ തെറ്റ് കണ്ടാൽ നടപടിയെടുക്കാൻ ദേവസ്വം ബോർഡിന് അധികാരമുണ്ടെന്ന് കടകംപള്ളി പറഞ്ഞു. തന്ത്രിമാർ ദേവസ്വം മാന്വൽ അനുസരിക്കുന്നുണ്ടോ എന്നതാണ് പ്രശ്നം. വിശദീകരണം നൽകുകയായിരുന്നു ഇപ്പോൾ ചെയ്യേണ്ടതെന്നും ഇത്തരത്തിലൊരു പ്രസ്താവന ഇറക്കിയത് അനുചിതമായെന്നും കടകംപള്ളി പറഞ്ഞു. .
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam