
കാലടി: തൂണുകള്‍ക്ക് വിള്ളല്‍ വന്നതോടെ കാലടി പാലം അപകടാവസ്ഥയില്‍. ആറ് പതിറ്റാണ്ട് പഴക്കമുള്ള പാലത്തിന്‍റെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണം അധികൃതരുടെ അനാസ്ഥയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. ബലക്ഷയമുണ്ടെന്ന് കണ്ടെത്തിയ പാലം പുതുക്കിപ്പണിയണമെന്ന വിദഗ്ധരുടെ മുന്നറിയിപ്പ് പാടേ അവഗണിച്ചതായും നാട്ടുകാർ ആരോപിക്കുന്നു. മത്സ്യതൊഴിലാളികളാണ് പാലത്തിന്‍റെ എല്ലാ തൂണുകളിലും വിള്ളലുകള്‍ വന്നത് ആദ്യം കണ്ടത്.
തുടർന്ന് നാട്ടുകാരെ അറിയിക്കുകയായിരുന്നു. പ്രളയകാലത്ത് വന്‍തോതില്‍ വെള്ളം കയറിയ പ്രദേശമാണിത്. പ്രളയജലത്തില്‍ ഒഴുകിയെത്തിയ മരത്തടികളും മറ്റും വന്നിടിച്ച് തൂണുകള്‍ പൊളിഞ്ഞു. 60 വർഷത്തോളം പഴക്കമുള്ള പാലത്തിന് ബലക്ഷയമുണ്ടെന്ന് നേരത്തേതന്നെ ഐഐടി വിദഗ്ധർ മുന്നറിയിപ്പുനല്‍കിയിട്ടുള്ളതാണ്. വർഷങ്ങള്‍ക്ക് മുന്‍പ് പാലത്തിന്‍റെ സ്ലാബുകള്‍ അടർന്ന് വീണതിനെതുടർന്ന് ദിവസങ്ങളോളം ഗതാഗതം നിരോധിച്ചാണ് അറ്റകുറ്റപ്പണി നടത്തിയത്. പുതിയ പാലം വേണമെന്ന ആവശ്യം അന്നുതന്നെ ഉയർന്നിരുന്നു.
2012ല്‍ പുതിയ പാലവും സമാന്തരറോഡും നിർമിക്കാന്‍ 42 കോടി രൂപ സർക്കാർ അനുവദിച്ചിരുന്നു. എന്നാല്‍ സ്ഥലമേറ്റെടുപ്പ് നടപടികള്‍പോലും എങ്ങുമെത്തിയില്ല.അതേസമയം സംഭവം നാട്ടുകാർ ശ്രദ്ധയില്‍പ്പെടുത്തിയതിനെതുടർന്ന് ജനപ്രതിനിധികളും പൊതുമരാമത്ത് ഉദ്യോഗസ്ഥരും പാലം സന്ദർശിച്ചു. റിപ്പോർട്ട് തയ്യാറാക്കി ഉടന്‍ സർക്കാരിന് കൈമാറുമെന്നും അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam