കലാശാല ബാബു അന്തരിച്ചു

By web deskFirst Published May 14, 2018, 6:42 AM IST
Highlights
  • ജോണ്‍ പോളിന്റെ ഇണയേത്തേടി (1977) എന്ന സിനിമയിലാണ് കലാശാല ബാബു ആദ്യമായി അഭിനയിക്കുന്നത്.

നടന്‍ കലാശാല ബാബു അന്തരിച്ചു. 68 വയസ്സായിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കുറച്ച് കാലമായി ചികിത്സയിലായിരുന്നു. 

കലാമണ്ഡലം കൃഷ്ണന്‍ നായരുടെയും മോഹിനിയാട്ട നര്‍ത്തകി കലാമണ്ഡലം കല്ല്യാണി കുട്ടിയമ്മയുടെയും മകനായി 1955 ല്‍ ജനിച്ചു. എഴുപതുകളില്‍, കോളേജ് വിദ്യാഭ്യാസ കാലഘട്ടത്തില്‍ റേഡിയോ നാടകങ്ങളിലൂടെയാണ് കലാശാല ബാബു കലാരംഗത്തേക്ക് കടക്കുന്നത്. പിന്നീട് രണ്ട് വര്‍ഷം കാളിദാസ കലാകേന്ദ്രത്തില്‍ നാടകനടനായി. ഒ.മാധവന്റെയും കെ.ടി.മുഹമ്മദിന്റെയും സഹപ്രവര്‍ത്തകനായിരുന്നു. 

ജോണ്‍ പോളിന്റെ ഇണയേത്തേടി (1977) എന്ന സിനിമയിലാണ് കലാശാല ബാബു ആദ്യമായി അഭിനയിക്കുന്നത്. തുടര്‍ന്ന് അദ്ദേഹം തൃപ്പൂണിത്തുറയില്‍ സ്വന്തം നിലയില്‍ കലാശാല എന്ന നാടക ട്രൂപ്പിന് നേതൃത്വം നല്‍കി. നാടക കമ്പനിയുടെ പേര് പിന്നീട് സ്വന്തം പേരിനോടൊപ്പം ചേര്‍ത്തു. തിലകന്‍, സുരാസു, പി.ജെ.ആന്റണി, ശ്രീമൂല നഗരം വിജയന്‍, എന്‍.എന്‍.പിള്ള തുടങ്ങിയ മലയാള നാടക വേദിയിലെ പ്രമുഖരോടൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. തുടര്‍ന്ന് അന്നത്തെ മറ്റൊരു പ്രധാന നാടകകമ്പനിയായ ചാലക്കുടി സാരഥിയിലും ബാബു പ്രവര്‍ത്തിച്ചിരുന്നു.

പല സിനിമകളിലൂടെയും സഹതാരമായും വില്ലനായും തിളങ്ങിയ കലാശാല ബാബു നാടക വേദികളിലൂടെയാണ് ശ്രദ്ധേയനായത്. പിന്നീടാണ് സിനിമയില്‍ അവസരങ്ങള്‍ ലഭിക്കുന്നത്. ഏതാണ്ട് 28 ഓളം സീരിയലുകളിലും കലാശാല ബാബു അഭിനയിച്ചിട്ടുണ്ട്. 


 

click me!