ചെന്നൈ: ട്രിച്ചിയിലേക്കുള്ള യാത്രക്കിടയിൽ റെയിൽവേ സ്റ്റേഷനുകളിൽ വച്ച് പ്രവർത്തകരെ കാണുന്ന തീരുമാനം മാറ്റി മക്കൾ നീതി മയ്യം പ്രസിഡന്റ് കമൽഹാസൻ. റെയിൽവേ അധികൃതർ അനുമതി നൽകാത്തതിനാലാണ് തീരുമാനം എന്നാണ് സൂചന. ബുധനാഴ്ച ട്രിച്ചിയിൽ വച്ച് കാണാമെന്നും പറയാനുള്ളത് കമൽ അവിടെ വച്ച് പറയുമെന്നും മക്കൾ നീതി മയ്യം ഔദ്യോഗിക ട്വിറ്റർ പേജിൽ കുറിച്ചു. ചൊവ്വാഴ്ച ഉച്ചക്ക് ആണ് കമൽ ചെന്നൈയിൽ നിന്നും ട്രിച്ചിക്ക് യാത്ര തിരിക്കുന്നത്.
ചെന്നൈക്കും ട്രിച്ചിക്കും ഇടയിൽ ആറ് സ്റ്റേഷനുകളിൽ വച്ച് പാർട്ടി പ്രവർത്തകരെ കാണാൻ ആയിരുന്നു നേരത്തെ കമൽ നിശ്ചയിച്ചിരുന്നത്. ബുധനാഴ്ച വൈകുന്നേരമാണ് കമലിന്റെ ട്രിച്ചിയിലെ പൊതു സമ്മേളനം.