കോഴിക്കോട്; ഉരുൾപൊട്ടൽ ഭീതിയിൽ കഴിയുന്ന കോഴിക്കോട് കണ്ണപ്പൻകുണ്ടിലെ ജനങ്ങളുടെ ആശങ്ക ഇരട്ടിയാക്കുന്നത് ജലസേചനവകുപ്പിന്‍റെ പാലങ്ങളാണ്. കഴിഞ്ഞദിവസം ഉണ്ടായ ഉരുൾപൊട്ടലിൽ മരങ്ങളും പാറകളും അടിഞ്ഞ് കണ്ണപ്പൻകുണ്ട് പാലം മൂടിയതോടെ വെള്ളം ജനവാസകേന്ദ്രത്തിലേക്ക് ഒഴുകിത്തുടങ്ങി. പാലം പൊളിച്ച് നീക്കുമെന്ന് അധികൃതർ ഉറപ്പ് നൽകിയിരുന്നെങ്കിലും നടപടിയുണ്ടായില്ല.
വനത്തിനുള്ളിൽ ഉരുൾപൊട്ടിയാൽ കണ്ണപ്പൻകുണ്ട് പുഴയിൽ മലവെള്ള പാച്ചിലുണ്ടാകും. വലിയ മരങ്ങളും പാറകളും ഒഴുകിയെത്തി മട്ടിക്കുന്ന്, കണ്ണപ്പൻകുണ്ട് പാലങ്ങൾ മൂടും. ഇത് വെള്ളം കരയിലൂടെ ജനവാസ കേന്ദ്രത്തിലേക്ക് ഒഴുകാനിടയാക്കും. കഴിഞ്ഞ ദിവസം ഉണ്ടായ ഉരുൾപൊട്ടലിലും ഇത് തന്നെയായിരുന്നു സ്ഥിതി. അമ്പതിലധികം വീടുകളിൽ വെള്ളം കയറി. കഴിഞ്ഞ ആഴ്ച്ച ഉരുൾപൊട്ടിയപ്പോൾ പാലം ഉടൻ പൊളിച്ച് നീക്കുമെന്ന് അധികൃതർ നാട്ടുകാർക്ക് ഉറപ്പ് നൽകിയിരുന്നു. എന്നാൽ ഇതുവരെയായും നടപടിയുണ്ടായില്ല.
പാലത്തിന്‍റെ അടിയിലെ ബണ്ട് ഉടൻ പൊളിച്ച് നീക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. പാലം പൊളിക്കാൻ ജലസേചനവകുപ്പിന് നിർദ്ദേശം നൽകിയിട്ടുണ്ട്. ഉയരമുള്ള താൽകാലിക പാലം യുദ്ധകാലടിസ്ഥാനത്തിൽ നിർമ്മിക്കുമെന്നും ജില്ലാ കളക്ടർ പറഞ്ഞു. പ്രദേശത്ത് വീണ്ടും ഉരുൾപൊട്ടൽ ഭീഷണിയുള്ളതിനാൽ 25 കുടുംബങ്ങളെ കൂടി ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. 125 കുടുംബങ്ങളാണ് 3 ദുരിതാശ്വാസ ക്യാമ്പുകളിലായി ഉള്ളത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam