കാവേരി ബോര്‍ഡ്; തമിഴ്നാട് സമരങ്ങളിലേക്ക് നീങ്ങുന്നു

By Web DeskFirst Published Apr 3, 2018, 4:48 PM IST
Highlights
  • മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി, ഉപമുഖ്യമന്ത്രി ഒ. പനീര്‍സെല്‍വം എന്നിവരാണ് ചെന്നൈയില്‍ സമരത്തിന് നേതൃത്വം നല്‍കുന്നത്

ചെന്നൈ: തമിഴ്നാട്ടിലെ ഭരണകക്ഷിയായ എ.ഐ.എ.ഡി.എം.കെ. (ആള്‍ ഇന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ ഘടകം) തമിഴ്നാട് മുഴുവന്‍ നിരാഹാര സമരം തുടങ്ങി. കാവേരി മാനേജ്മെന്‍റ് ബോര്‍ഡ് (സി.എം.ബി.) രൂപീകരിക്കാന്‍ സുപ്രീംകോടതി നിര്‍ദ്ദേശമുണ്ടായിട്ടും  നടപടിയെടുക്കാന്‍ തയ്യാറാവാത്ത കേന്ദ്രസര്‍ക്കാരിന്‍റെ നിലപാടില്‍ പ്രതിഷേധിച്ചാണ് സമരം. 

മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി, ഉപമുഖ്യമന്ത്രി ഒ. പനീര്‍സെല്‍വം എന്നിവരാണ് ചെന്നൈയില്‍ സമരത്തിന് നേതൃത്വം നല്‍കുന്നത്. മുഖ്യപ്രതിപക്ഷ കക്ഷിയായ ഡി.എം.കെ. എപ്രില്‍ അഞ്ചുമുതല്‍ സംസ്ഥാന വ്യാപക സമരം പ്രഖ്യാപിച്ചിരിക്കുകയാണ്. 

എ.ഐ.എ.ഡി.എം.കെ. സമരത്തെത്തുടര്‍ന്ന് കോയമ്പത്തൂരിലെ വ്യാപാരസ്ഥാപനങ്ങള്‍ പലതും അടഞ്ഞുകിടക്കുകയാണ്. കവേരി ബോര്‍ഡ് പ്രശ്നം ചര്‍ച്ചചെയ്യാനായി തമിഴ്നാട് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത് പ്രധാനമന്ത്രി നരേന്ദ്ര മോഡിയെക്കാണും. 

കഴിഞ്ഞ ഫെബ്രുവരി 16 ന് തമിഴ്നാടിനും കര്‍ണ്ണാടകയ്ക്കും ഇടയിലെ കാവേരി ജലം പങ്കുവയ്ക്കുന്നത് സംബന്ധിച്ച പ്രശ്നങ്ങള്‍ക്ക് പരിഹാരമായി കവേരി മാനേജ്മെന്‍റ് ബോര്‍ഡ് രൂപീകരിക്കണമെന്ന് സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ പ്രസ്തുത വിഷയത്തില്‍ യാതൊരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല.  

click me!