
തിരുവനന്തപുരം: സ്വകാര്യ ആശുപത്രികളേയും ലാബുകളേയും നിയന്ത്രിക്കാനുള്ള ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്‍റ് ബില്‍ നിയമസഭ ഏകകണ്ഠേന പാസാക്കി. ജൂണ്‍ മുതല്‍ പ്രാബല്യത്തില്‍ വരും. ഗുരുതര പിഴവ് കണ്ടെത്തിയാല്‍ ആശുപത്രികളുടെ ലൈസൻസ് റദ്ദാക്കാനുള്ള വ്യവസ്ഥ ഇതിലുണ്ട്. ഈ നടപടിയില്‍ ഇടപെടുന്നതിന് സിവില്‍ കോടതിക്ക് അധികാരവും ഉണ്ടാകില്ല
വിവിധ ചികില്‍സ വിഭാഗങ്ങളിലെ സ്വകാര്യ സര്‍ക്കാര്‍ ആശുപത്രികളും ലാബുകളുമടക്കം നിയമത്തിന്‍റെ പരിധിയില്‍ വരും. ചികില്‍സ നിരക്കുകള്‍ ഏകീകരിക്കുന്നതിനൊപ്പം അത് പ്രദര്‍ശിപ്പിക്കണമെന്നതാണ് പ്രധാന വ്യവസ്ഥ. ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്ന സ്ഥാപനങ്ങളെ തരംതിരിച്ച് ഒരോ വിഭാഗത്തിനും വേണ്ട ഏറ്റവും കുറഞ്ഞ നിലവാരം നിശ്ചയിക്കും.
ക്ലിനിക്കൽ സ്ഥാപനങ്ങളുടെ രജിസ്ട്രേഷനും നിയന്ത്രണവും നടപ്പാക്കാന്‍ സംസ്ഥാനതലത്തില്‍ കൗണ്‍സില്‍ വരും. സ്ഥാപനങ്ങളുടെ പരിശോധനയ്ക്ക് ഒരു പാനല്‍ ഉണ്ടാകും. രണ്ടു വര്‍ഷത്തിലൊരിക്കല്‍ പരിശോധന നടത്തി വിവരങ്ങള്‍ പൊതുജനങ്ങളെ അറിയിക്കണം. രണ്ടു വര്‍ഷത്തിനുള്ളില്‍ എല്ലാ സ്ഥാപനങ്ങളും രജിസ്റ്റര്‍ ചെയ്തിരിക്കണം.
മൂന്നു വര്‍ഷം കൂടുമ്പോള്‍ പുതുക്കേണ്ട രീതീയില്‍ സ്ഥിരം രജിസ്ട്രേഷനും നല്‍കും . സ്ഥാപനങ്ങള്‍ക്ക് വീഴ്ച ഉണ്ടായാല്‍ 10000 രൂപ മുതല്‍ 5ലക്ഷം രൂപ വരെ പിഴ ഈടാക്കാനും സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാനനുമുള്ള അധികാരവും കൗണ്‍സിലിന് ഉണ്ടാകും. അതേസമയം ഒരു ഡോക്ടര്‍ക്ക് പറ്റുന്ന പിഴവിന് ആശുപത്രിയുടെ തന്നെ ലൈസന്‍സ് റദ്ദാക്കുന്ന വ്യവസ്ഥ ഒഴിവാക്കണമെന്നാണ് ഐ എം എയുടെ നിലപാട്. പരിശോധനക്കുള്ള വിവിധ തലത്തിലുള്ള കമ്മറ്റികളില്‍ ഡോക്ടര്‍മാരുടെ പ്രാതിനിധ്യം ഉണ്ടാകണമെന്നംു ഇവർ ആവശ്യപ്പെടുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam