
തിരുവനന്തപുരം: കേന്ദ്രമന്ത്രി എച്ച് എൻ അനന്ത്കുമാറിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. ആറു തവണ പാർലമെന്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം കേന്ദ്ര പാർലമെന്ററികാര്യ മന്ത്രിയായും തിളങ്ങിയിരുന്നു. രാസവള വകുപ്പിന്റെ ചുമതല കൂടി വഹിച്ചിരുന്ന അനന്ത് കുമാറിന്റെ അകാല വിയോഗം ഏറെ ദു:ഖിപ്പിക്കുന്നുവെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
ദീര്‍ഘനാളായി അര്‍ബുദ ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹം ബംഗളൂരുവിലെ ആശുപത്രിയില്‍ വച്ച് 1.40നാണ് മരിച്ചത്. 59 വയസായിരുന്നു. സംസ്കാര ചടങ്ങുകൾ നാളെ നടക്കും. നാളെ രാവിലെ 7 മണി മുതൽ മൃതദേഹം ബിജെപി ഓഫീസിലും പിന്നീട് നാഷണൽ കോളേജ് ഗ്രൗണ്ടിലും പൊതുദർശനത്തിനു വെക്കും.
ലണ്ടന്‍, ന്യൂയോര്‍ക്ക് എന്നിവിടങ്ങളില്‍ ചികിത്സയ്ക്ക് ശേഷം അദ്ദേഹം ദിവസങ്ങള്‍ക്ക് മുമ്പാണ് ബംഗളൂരുവില്‍ തിരിച്ചെത്തിയത്. അനന്ത്കുമാറിന്‍റെ വിയോഗത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപി അധ്യക്ഷന്‍ അമിത്ഷായും അനുശോചനം രേഖപ്പെടുത്തി.
ബംഗളൂരു സൗത്തില്‍ നിന്ന് ആറ് തവണ പാര്‍ലമെന്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ട അനന്ത് കുമാര്‍ ബിജെപി കര്‍ണാടക സംസ്ഥാന അധ്യക്ഷ പദവിയും വഹിച്ചിട്ടുണ്ട്. 1996ലാണ് അദ്ദേഹം ബംഗളൂരു സൗത്ത് മണ്ഡലത്തെ പ്രതിനിധീകരിച്ച് ആദ്യമായി പാര്‍ലമെന്റിലെത്തിയത്. 1998ല്‍ വാജ്‌പേയി മന്ത്രിസഭയില്‍ വ്യോമയാന മന്ത്രിയായും പ്രവര്‍ത്തിച്ചു. 1999ലും മന്ത്രിസ്ഥാനത്തുണ്ടായിരുന്നു. 2003ല്‍ കര്‍ണാടക ബിജെപി അധ്യക്ഷനായിരുന്ന അനന്ത് കുമാര്‍ അടുത്ത വര്‍ഷം ദേശീയ സെക്രട്ടറിയായി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam