
തിരുവനന്തപുരം: പ്രളയത്തിൽ സംസ്ഥാനത്തുണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്താനെത്തിയ കേന്ദ്ര സംഘത്തിന്റെ റിപ്പോർട്ട് ഒരാഴ്ചയ്ക്കുള്ളിൽ കേന്ദ്രത്തിനു സമർപ്പിക്കുമെന്ന് സംഘത്തലവനും കേന്ദ്ര അഭ്യന്ത്രമന്ത്രാലയത്തിലെ സ്‌പെഷ്യൽ സെക്രട്ടറിയുമായ ബി.ആർ ശർമ മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചു. ദുരിതം ബാധിച്ച പന്ത്രണ്ടു ജില്ലകളിൽ സംഘം നടത്തിയ സന്ദർശനത്തിനുശേഷം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയപ്പോഴാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പ്രതീക്ഷിക്കാതെ വന്ന മഹാപ്രളയത്തിൽപ്പെട്ട ജനങ്ങളെ രക്ഷപെടുത്താനും പുനരധിവസിപ്പിക്കാനും സംസ്ഥാന സർക്കാർ നടത്തിയ ദ്രുതഗതിയിലുള്ളതും കുറ്റമറ്റതുമായ പ്രവർത്തനങ്ങൾ അഭിനന്ദനീയമായിരുന്നുവെന്ന് ബി.ആർ ശർമ പറഞ്ഞു. പ്രളയം ബാധിച്ച വീടുകളും സ്ഥാപനങ്ങളും ജനകീയ പങ്കാളിത്തത്തോടെ ശുചീകരിക്കാനും ജനജീവിതം സാധാരണഗതിയിലേക്ക് തിരികെക്കൊണ്ടുവരാനും മാതൃകാപരമായ നടപടി സ്വീകരിക്കാൻ സർക്കാരിനു സാധിച്ചിട്ടുണ്ട്. ദുരിതാശ്വാസ ക്യാമ്പുകൾ സംബന്ധിച്ചും രക്ഷാപ്രവർത്തനം സംബന്ധിച്ചും ജനങ്ങളിൽനിന്നും യാതൊരു പരാതികളും ലഭിച്ചില്ലെന്നത് തങ്ങളെ അദ്ഭുതപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് സംഭവിച്ച പ്രളയക്കെടുതികളുടെ രൂക്ഷത വിലയിരുത്താൻ നാലു ടീമുകളായാണ് സംഘം വിവിധ ജില്ലകൾ സന്ദർശിച്ചത്. പ്രളയത്തിൽ തകർന്ന സ്ഥലങ്ങൾ നേരിൽക്കണ്ടും ജനങ്ങളിൽ നിന്നു നേരിട്ടു വിവരങ്ങൾ ശേഖരിച്ചുമാണ് സംഘം സംസ്ഥാനം നേരിട്ട പ്രളയത്തിന്റെ രൂക്ഷത വിലയിരുത്തിയത്. സംസ്ഥാനത്തിന് അർഹമായ കേന്ദ്രസഹായം ലഭ്യമാകുന്നവിധത്തിലുള്ള റിപ്പോർട്ട് ഏഴുദിവസത്തിനകം കേന്ദ്രസർക്കാരിനു സമർപ്പിക്കും.
പ്രളയത്തിൽ തകർന്ന കേരളത്തെ പൂർണമായും പുതുക്കിപ്പണിയുന്നതിനുള്ള നടപടികളാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്നതെന്നും കേന്ദ്രത്തിൽ നിന്ന് സ്‌പെഷ്യൽ പാക്കേജ് അഭ്യർത്ഥിച്ചുകൊണ്ടുള്ള മെമോറാണ്ടം തയ്യാറാക്കിക്കൊണ്ടിരിക്കുകയാണെന്നും ചീഫ് സെക്രട്ടറി ടോം ജോസ് സംഘത്തെ അറിയിച്ചു. മന്ത്രിമാരായ ഇ. ചന്ദ്രശേഖരൻ, മാത്യു ടി. തോമസ്, വി.എസ്. സുനിൽകുമാർ, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി. ജയരാജൻ, മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി വി.എസ്. സെന്തിൽ, ഐ.ടി. സെക്രട്ടറി എം. ശിവശങ്കർ, റവന്യൂ അഡീഷണൽ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യൻ, മറ്റു വകുപ്പ് ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam