
തിരുവനന്തപുരം: പ്രളയത്തിൽ കൃഷി നശിച്ചവർക്കുള്ള നഷ്ടപരിഹാരം വൈകുന്നു. സര്‍ക്കാര്‍ പ്രഖ്യാപിച്ച ആനുകൂല്യം കിട്ടാത്തതിനാൽ പുതിയ കൃഷിയിറക്കാൻ കഴിയാത്ത പ്രതിസന്ധിയിലാണ് സംസ്ഥാനത്തെ ആയിരക്കണക്കിന് കര്‍ഷകര്‍. വിള ഇൻഷുറൻസ് എടുത്തവർക്കും ആനുകൂല്യം കിട്ടിയിട്ടില്ല.
14 ആം വയസിൽ അച്ഛനൊപ്പം നെൽകൃഷി തുടങ്ങിയ .പ്രഭാകരൻ നായര്‍ പ്രായം 88 ൽ എത്തിയിട്ടും പാടത്തു തന്നെയാണ്. പേരില്‍ ഒരു തുണ്ടുപോലും കൃഷിഭൂമിയില്ലാത്ത ഈ കര്‍ഷകന്‍ പാട്ടത്തിന് ഭൂമിയെടുത്താണ് അന്നത്തിനുളള വക കണ്ടെത്തുന്നത്. എന്നാല്‍ പ്രളയം എല്ലാം തകര്‍ത്തു. വിതച്ച വിത്തെല്ലാം പതിരായി നിൽക്കുന്നു. നഷ്ടം വിലയിരുത്താൻ കൃഷി ഭവനിൽ നിന്ന് ഉദ്യോഗസ്ഥരെത്തി. പക്ഷേ കാര്യമുണ്ടായില്ല. പതിരായ നെൽച്ചെടികളെല്ലാം കൊയ്തു മാറ്റുകയാണ് നെയ്യാറ്റിൻകര കണ്ണൻകുഴിയിലെ കർഷകർ. കൃഷിഭവൻ വഴി വിള ഇൻഷുറൻസ് എടുത്തിട്ടും രക്ഷയില്ല.
വൻ തുക മുടക്കി കൃഷിയിറക്കിയ വാഴക്കർഷകരുടെ സ്ഥിതിയും സമാനമാണ്. ദുരിതബാധിതകര്‍ക്ക് ആശ്വാസമെത്തിക്കാനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇതുവരെ എത്തിയത് 1683 കോടി രൂപ. നഷ്ടപരിഹാര വിതരണത്തിന് പണം തടസമല്ലെന്ന് ധനവകുപ്പും സഹായം ഉടനെന്ന് കൃഷിവകുപ്പും ആവര്‍ത്തിക്കുമ്പോള്‍ പാടങ്ങളില്‍ നെടുവീര്‍പ്പുയരുകയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam