വീട്ടിലെത്തുന്നവര്‍ക്ക് ഭീഷണിയായി പാമ്പുകള്‍; ഇന്ന് കടിയേറ്റത് 50ഓളം പേര്‍ക്ക്

By Web TeamFirst Published Aug 20, 2018, 10:15 PM IST
Highlights

എറണാകുളം ജില്ലയിലെ അങ്കമാലി, പറവൂര്‍, കാലടി എന്നിവിടങ്ങളിൽ പമ്പുകടിയേറ്റ് ചികിത്സയിലായത് അമ്പതോളം പേരാണ്. വെള്ളം ഇറങ്ങിയതിനുശേഷം വീട് വൃത്തിയാക്കാനെത്തിയ വീട്ടുകാരാണ് പമ്പുകടിയേറ്റവരിൽ മിക്കവരും. 

കൊച്ചി: ​ദുരിതാശ്വാസ ക്യാമ്പുകളിൽനിന്നും വീട്ടിലെത്തുന്നവർക്ക് ഭീഷണി ഉയര്‍ത്തി വിഷ പാമ്പുകള്‍. എറണാകുളം ജില്ലയിലെ അങ്കമാലി, പറവൂര്‍, കാലടി എന്നിവിടങ്ങളിൽ പമ്പുകടിയേറ്റ് ചികിത്സയിലായത് അമ്പതോളം പേരാണ്. വെള്ളം ഇറങ്ങിയതിനുശേഷം വീട് വൃത്തിയാക്കാനെത്തിയ വീട്ടുകാരാണ് പമ്പുകടിയേറ്റവരിൽ മിക്കവരും. 
‌‌
കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളിൽ അമ്പതോളം പേരെയാണ് പാമ്പുകടിയേറ്റ് അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഞായറാഴ്ച 13ഒാളം പേരെയാണ് ഇവിടെ പാമ്പുകടിയേറ്റ് പ്രവേശിപ്പിച്ചത്. ജില്ലയിലെ മറ്റ് ചില ആശുപത്രികളിലും പാമ്പുകടിയേറ്റ് ചികിത്സയിൽ കഴിയുന്നവരുണ്ടെനന്നാണ് റിപ്പോര്‍ട്ട്. അണലി ഉൾപ്പെടെയുള്ള മാരക വിഷമുള്ള പാമ്പുകളുടെ കടിയേറ്റാണ് പലരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 

ഒരാഴ്ച്ചയോളം നിർത്താതെ പെയ്ത മഴയിൽ ജലനിരപ്പ് ഉയർന്നതിന്റെ അടിസ്ഥാനത്തിൽ ഇടുക്കി ഡാം അടക്കം നിരവധി അണക്കെട്ടുകൾ തുറന്നിരുന്നു. ഇടുക്കി ‍ഡാമിലെ ഷട്ടറുകൾ തുറന്ന സമയത്ത് എറണാകുളം ജില്ലയിലെ മിക്ക സ്ഥലങ്ങളും വെള്ളത്തിനടിയിലായിരുന്നു. അണക്കെട്ടുകൾ തുറന്നതോടെ കുത്തിയൊലിച്ച് എത്തിയ വെള്ളത്തിൽനിന്നാണ് മാരക വിഷമുള്ള പാമ്പുകൾ ജില്ലയിലെ പലഭാ​ഗത്തായി എത്താൻ തുടങ്ങിയത്.  

വെള്ളം ഇറങ്ങിയ ശേഷം വീട്ടിലേക്ക് മാത്രമല്ല, വെള്ളത്തിലൂടെ നടന്നവർക്കും കടിയേറ്റിറ്റുണ്ട്. പാമ്പുകളെ കൂടാതെ മറ്റ് വിഷമുള്ള ജീവികളുടെ കടിയേറ്റതായും റിപ്പോർട്ടുകളുണ്ട്. വിഷ തേള്‍, പഴുതാര തുടങ്ങിയവ ഇതിൽപ്പെടും. വീടുകളിലും നടക്കുന്ന വഴിയിലുമല്ലാതെ ചതുപ്പു നിലങ്ങളിലും സമതലപ്രദേശങ്ങളിലും ഇഴജന്തുക്കള്‍ ധാരാളമായി ഒഴുകിയെത്തിയിട്ടുണ്ട്. വീടുകളിലേക്ക് തിരിച്ചെത്തുന്നവര്‍ പാമ്പുകടിയേല്‍ക്കാതെ സൂക്ഷ്ഷിക്കണമെന്ന് മുന്നറിയിപ്പ് ബന്ധപ്പെട്ട അധികാരികൾ നൽകുന്നുണ്ട്.

READ MORE: വെള്ളം മാത്രമായിരിക്കില്ല വീട്ടിലേക്ക് ഇരച്ച് കയറിയിരിക്കുന്നത്; സൂക്ഷിക്കുക

click me!