
ദില്ലി: സംസ്ഥാനത്തെ യുഡിഎഫ് എൽഡിഎഫ് എംപിമാർക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ചയ്ക്ക് സമയം നിഷേധിച്ചു. പ്രളയദുരന്തത്തിന് സഹായം തേടി പ്രധാനമന്ത്രിക്ക് പകരം ആഭ്യന്തരമന്ത്രിയെ കാണാനുള്ള നിർദ്ദേശം സ്വീകാര്യമല്ലെന്ന് എംപിമാർ വ്യക്തമാക്കി.
പ്രളയ ദുന്തത്തിനു ശേഷം കേരളത്തിന് കൂടുതൽ സഹായം അഭ്യർത്ഥിച്ച് കേന്ദ്രമന്ത്രിമാരുമായി യുഡിഎഫ് എൽഡിഎഫ് എംപിമാർ കൂടിക്കാഴ്ച നടത്തിയിരുന്നു. കഴിഞ്ഞ മാസം ഇരുപത്തിയെട്ടിന് പ്രധാനമന്ത്രിയെ കാണാൻ സമയം ചോദിച്ച് ഇമെയിൽ അയച്ചു. പിന്നീട് കെസി വേണുഗോപാൽ പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥരുമായി ടെലിഫോണിൽ സംസാരിച്ചു. സമയം കിട്ടാത്തതിനാൽ ഓഗസ്റ്റ് 31, ഈ മാസം 3, 6 തീയതികളിൽ വീണ്ടും ഇമെയിൽ അയച്ചു. ഒടുവിൽ ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിനെ കണ്ടാൽ മതിയെന്ന സന്ദേശം ഇന്ന് എംപിമാർക്ക് കിട്ടി.
കർണ്ണാടകത്തിലെ പ്രകൃതി ക്ഷോഭത്തിനു സഹായം തേടിയെത്തിയ എച്ച് ഡി ദേവഗൗഡയുടെയും എച്ച് ഡി കുമാരസ്വാമിയുടെയും നേതൃത്വത്തിലുള്ള സംഘത്തെ ഇന്ന് നരേന്ദ്ര മോദി കണ്ടിരുന്നു. നടൻ മോഹൻലാലിന് കഴിഞ്ഞയാഴ്ച സമയം നല്‍കി. നഷ്ടം വിലയിരുത്തിയശേഷം മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം വരുമ്പോൾ പ്രധാനമന്ത്രി വിശദയോഗം വിളിക്കും എന്നാണ് ഉന്നതവൃത്തങ്ങൾ നല്കുന്ന വിശദീകരണം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam