മറുനാടന്‍ തൊഴിലാളികള്‍ക്ക് വീടൊരുക്കി കേരളം:'അപ്നാ ഘര്‍' മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

By Web TeamFirst Published Feb 24, 2019, 10:04 AM IST
Highlights

അന്യദേശക്കാര്‍ക്ക് അഭയമൊരുക്കുന്ന കേരള മാതൃക റിപ്പോര്‍ട്ട് ചെയ്യാന്‍ ദേശീയമാധ്യമങ്ങളും.  കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളിലേക്കും അപ്നാ ഘര്‍ പദ്ധതി വ്യാപിപ്പിക്കുമെന്ന് മുഖ്യമന്ത്രി.  

പാലക്കാട്: ഇതര സംസ്ഥാന തൊഴിലാളികൾക്ക് പാലക്കാട് സർക്കരൊരുക്കുന്ന പാർപ്പിട സമുച്ചയമായ അപ്നാ ഘർ മുഖ്യമന്ത്രി തുറന്നുകൊടുത്തു . പാലക്കാട്ടെ മാതൃകയിൽ  മൂന്നിടങ്ങളിൽ പാർപ്പിട സമുച്ചയം ഉടനൊരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറ‍ഞ്ഞു. രാജ്യത്ത് ഇതാദ്യമായാണ് ആധുനികസൗകര്യങ്ങളോടു കൂടി തൊഴിലാളികൾക്ക് മാത്രമായൊരു താമസ സൗകര്യം നിലവിൽ വരുന്നത്. 

കഞ്ചിക്കോടും വാളയാറും പരിസരത്തുമുളള ഇതര സംസ്ഥാന തൊഴിലാളികൾക്ക് ഇനി വൃത്തിഹീനമായ ക്യാംപുകളിലോ ഷെഡ്ഡുകളിലോ അന്തിയുറങ്ങേണ്ടി വരില്ല എന്നതാണ് അപ്നാ ഘറിന്‍റെ ഏറ്റവും വലിയ പ്രത്യേകത. കഞ്ചിക്കോട്ടെ അപ്നാ ഘറിൽ എത്രകാലം വേണമെങ്കിലും അവര്‍ക്ക് തങ്ങാം. ഡോർമെറ്ററി സംവിധാനത്തിൽ നാലുനിലകളിലായി 62 മുറികളുണ്ട് അപ്നാഘറില്‍. വലിയ അടുക്കളകളും, ഡൈനിംഗ് ഹാളും തുടങ്ങി കളിസ്ഥലം വരെ പാർപ്പിട സമുച്ചയത്തിലൊരുക്കിയിട്ടുണ്ട്. 

800 രൂപയാണ് അപ്നാഘറില്‍ താമസിക്കുന്നവര്‍ക്കുള്ള മാസവാടക. തൊഴിൽവകുപ്പിന് കീഴിൽ ഭവനം ഫൗണ്ടെഷനാണ് പാർപ്പിട സമുച്ചയം നിർമ്മിച്ചത്. പുതിയ താമസസ്ഥലത്തെ വലിയ ആഹ്ളാദത്തോടെയാണ് മറുനാടന്‍ തൊഴിലാളികളും വരവേറ്റത്.  സമുച്ചയം ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതര സംസ്ഥാന തൊഴിലാളി ക്ഷേമം ലക്ഷ്യമിട്ട് കൂടുതൽ പദ്ധതികൾ ഉടൻ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചു. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളിലും അപ്നാഘറുകള്‍ ഉടന്‍ നിലവില്‍ വരുമെന്നും അദ്ദേഹം അറിയിച്ചു. ഇതര സംസ്ഥാന തൊഴിലാളികളും കേരളത്തിന്റ ഭാഗമാണെന്ന് ചടങ്ങില്‍ അധ്യക്ഷനായ ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ വി എസ് അച്യുതാനന്ദൻ പറഞ്ഞു.10കോടി രൂപ ചെലവിട്ടാണ് പാർപ്പിടസമുച്ചയം നിർമ്മിച്ചത് .

അന്യദേശക്കാര്‍ക്കും അഭയമൊരുങ്ങുന്ന ഈ കേരളമാതൃക റിപ്പോര്‍ട്ട് ചെയ്യാന്‍ ഉത്തരേന്ത്യയില്‍ നിന്നടക്കം ദേശീയമാധ്യമങ്ങള്‍ പാലക്കാട് എത്തിയിരുന്നു. മറ്റ് സംസ്ഥാനങ്ങളിൽ കുടിയേറ്റ തൊഴിലാളികൾ ആൾക്കൂട്ട കൊലപാതകത്തിന് വരെ ഇരയാകുമ്പോള്‍ അവരെ ചേര്‍ത്തു നിര്‍ത്തുന്ന കേരളമാതൃക ദേശീയമാധ്യമങ്ങളുടെ അഭിനന്ദനം പിടിച്ചുപറ്റി. 
 

click me!