പൊതുവിദ്യാഭ്യാസം ഒരു കുടക്കീഴിൽ: പ്രതിഷേധവുമായി പ്ലസ് ടു അധ്യാപകർ

By Web TeamFirst Published Feb 24, 2019, 9:38 AM IST
Highlights

സമരത്തിന് പിന്തുണയുമായി മാനേജ്മെന്‍റുകളുമുണ്ട്. ഹയർസെക്കന്‍ററിയിലെ നിയമനാധികാരം നഷ്ടമാകുമോ എന്ന ആശങ്കയാണ് മാനേജ്മെന്‍റുകളെ അധ്യാപർക്കൊപ്പം നിർത്തുന്നത്. 

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസം ഒരു കുടക്കീഴിൽ കൊണ്ടുവരണമെന്ന് ശുപാർശ ചെയ്യുന്ന ഖാദർ കമ്മിറ്റി റിപ്പോർട്ടിനെതിരെ ഹയർസെക്കന്‍ററി അധ്യാപകരും മാനേജ്മെന്‍റും സംയുക്ത പ്രതിഷേധത്തിൽ. റിപ്പോർട്ട് നടപ്പാക്കിയാൽ പരീക്ഷാ ജോലി ബഹിഷ്ക്കരിക്കുന്നതടക്കമുള്ള സമരത്തിലേക്ക് നീങ്ങാനാണ് അധ്യാപകരുടെ തീരുമാനം. റിപ്പോർട്ട് മന്ത്രിസഭയുടെ പരിഗണനയിലാണ്.

എട്ടുമുതൽ പന്ത്രണ്ടാം ക്ലാസ് വരെ ഒരു തലമാക്കണം, പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റും ഹയർസെക്കന്‍ററി ഡയറക്ടറേറ്റും ഒരുമിച്ച് ഒരു കുടക്കീഴിൽ കൊണ്ടുവരണം എന്നതടക്കമുള്ള ശുപാർശകൾക്കെതിരെയാണ് പ്രതിഷേധം. ഘടനാപരമായ മാറ്റം ഹയർസെക്കന്‍ററിക്ക് ഒരു ഗുണവും ചെയ്യില്ലെന്നാണ് അധ്യാപകരുടെ വാദം.

പുറത്ത് പറയുന്നില്ലെങ്കിലും ഹയർസെക്കന്‍ററിയിലെ നിയമനാധികാരം നഷ്ടമാകുമോ എന്ന ആശങ്കയാണ് മാനേജ്മെന്‍റുകളെ അധ്യാപകർക്കൊപ്പം അണിനിരത്താനുള്ള കാരണം. ഹയർസെക്കന്‍ററിയിൽ ഒരുപാട് നിയമനങ്ങൾക്ക് അംഗീകാരം കാത്തിരിക്കുകയാണ് മാനേജ്മെന്‍റുകൾ. ലയനമുണ്ടായാൽ നിലവിലെ ഹൈസ്ക്കൂൾ അധ്യാപകർക്ക് എളുപ്പത്തിൽ സ്ഥാനം കയറ്റം കിട്ടും

പ്രതിഷേധക്കാരെല്ലാം കുറ്റപ്പെടുത്തുന്നത് സിപിഎം അനുകൂല അധ്യാപക സംഘടന കെഎസ്‍ടിഎയെയാണ്. ഹയർസെക്കന്‍ററിയിൽ സ്വാധീനം കുറഞ്ഞ കെഎസ്എടിഎ ലയനം വഴി കൂടുതൽ കരുത്ത് നേടാനുള്ള ശ്രമിക്കുന്നുവെന്നാണ് ആക്ഷേപം.എന്നാൽ ഒരു സ്കൂളിൽ ഹെഡ് മാസ്റ്റർ, പ്രിൻസിപ്പൽ എന്നിങ്ങനെയുള്ള രണ്ട് അധികാര കേന്ദ്രങ്ങൾ മാറ്റുന്നതും അടിസ്ഥാനസൗകര്യങ്ങൾ പരസ്പരം ഉപയോഗിക്കുന്നതടക്കമുള്ള നേട്ടങ്ങൾ വിവരിച്ചാണ് കെഎസ്‍ടിഎ ഖാദർകമ്മിറ്റി റിപ്പോർട്ടിനെ അനുകൂലിക്കുന്നത്. വിവാദം മുറുകുമ്പോഴും ചില വിവരങ്ങൾ പുറത്തുവന്നതല്ലാതെ ഖാദർകമ്മിറ്റി റിപ്പോർട്ടിന്‍റെ പൂർണ്ണരൂപം ഇതുവരെ വിദ്യാഭ്യാസവകുപ്പ് പുറത്തുവിട്ടിട്ടില്ല.
 

click me!