
കൊച്ചി: സംസ്ഥാനത്തെ ഹജ്ജ് കമ്മിറ്റി വഴിയുള്ള ആദ്യസംഘം തീർത്ഥാടകർ രാത്രി യാത്ര തിരിക്കും.നെടുന്പാശേരി സിയാലിലെ ഹജ്ജ് ക്യാന്പിന്റെ ഉദ്ഘാടനം വൈകീട്ട് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. വിപുലമായ ഒരുക്കങ്ങളാണ് നെടുന്പാശേരി സിയാലിലെ ഹജ്ജ് ക്യാന്പിൽ തീർഥാടകർക്കായി ഒരുക്കിയിരിക്കുന്നത്.
1400 തീർഥാടകർക്ക് ഒരേസമയം താമസിക്കാനും 2000 പേർക്ക് നിസ്കരിക്കാനുമുള്ള സൗകര്യങ്ങൾ.രജിസ്ട്രേഷന് വേണ്ടി വിമാനത്താവളത്തിന്റെ മൂന്നാമത്തെ ടേർമിനലിൽ പ്രത്യേകം തയ്യാറാക്കിയ കൗണ്ടറുകൾ. ഒപ്പം സേവനസന്നദ്ധരായ 50 വോളണ്ടിയർമാരും. ഈ വർഷം 11,197 പേർക്കാണ് സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന അവസരം കിട്ടിയിട്ടുള്ളത്.
വൈകിട്ട് ആറ് മണിക്കാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഹജ്ജ് ക്യാന്പ് ഉദ്ഘാടനം ചെയ്യുക. രാത്രി ഒരുമണിക്ക് തീർഥാടകരെയും കൊണ്ടുള്ള ആദ്യവിമാനം യാത്രയാകും. മന്ത്രി കെടി ജലീൽ വിമാനം ഫ്ലാഗ് ഓഫ് ചെയ്യും. തീർഥാടകരെ യാത്ര അയക്കാനെത്തുന്നവർക്ക് രാത്രി ഒമ്പത് മണി വരെയും ക്യാന്പിൽ തങ്ങാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്. ഈ മാസം 16 വരെ 29 ഹജ്ജ് സർവ്വീസുകളാണ് സിയാലിൽ നിന്ന് നടത്തുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam