ബൊളീവിയന്‍ മിസ്ഡ് കോള്‍; പ്രൊവൈഡര്‍ കമ്പനിയെ കേന്ദ്രീകരിച്ച് അന്വേഷണം

By Web DeskFirst Published Jul 10, 2018, 4:19 PM IST
Highlights
  • ബൊളിവീയയിലെ കോള്‍ പ്രൊവൈഡറെക്കുറിച്ച് സൂചന
  • അന്വേഷണം ആരംഭിച്ചു

തൃശൂര്‍: ബൊളീവിയന്‍ മിസ്ഡ് കോള്‍ സംബന്ധിച്ച അന്വേഷണം നിര്‍ണായക ഘട്ടത്തില്‍. ബൊളിവീയയിലെ കോള്‍ പ്രൊവൈഡറെക്കുറിച്ച് സൈബര്‍ സെല്ലിന് വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. തുടര്‍ന്ന് ബൊളീവിയന്‍ കമ്പനി അധികൃതരടക്കമുള്ളവരുമായി സൈബര്‍ സെല്‍ ബന്ധപ്പെട്ടിട്ടുണ്ട്. ബൊളീവിയന്‍ യീയോ, നിയുവെറ്റല്‍ എന്നീ സ്ഥാപനങ്ങളാണ് ഇത്തരം മിസ്ഡ് കോളുകള്‍ക്ക് പിന്നിലെന്ന് സൈബര്‍ സെല്ലിന് മനസിലാക്കാന്‍ സാധിച്ചിട്ടുണ്ട്. 

മിസ്ഡ് കോള്‍ വിളിക്കു പിന്നിലുള്ളവരെക്കുറിച്ചുള്ള വിവരങ്ങള്‍ കൈമാറാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും അത് ലഭ്യമാകുമോ എന്ന കാര്യത്തില്‍ ഉറപ്പില്ല. രണ്ടു രാജ്യങ്ങള്‍ തമ്മിലുള്ള വിഷയമായതിനാല്‍ അന്താരാഷ്ട്ര തലത്തില്‍ പ്രതികളെക്കുറിച്ചുള്ള വിവരങ്ങള്‍ കൈമാറുന്നതിനും മറ്റും ഉടമ്പടികളുണ്ടാക്കേണ്ടി വരുമെന്നാണ് സൂചന. അതുകൊണ്ടുതന്നെ ബൊളീവിയന്‍ മിസ്ഡ് കോള്‍ ഉറവിടത്തിനു പിന്നിലുള്ളവരെക്കുറിച്ച് എളുപ്പത്തില്‍ വിവരങ്ങള്‍ ലഭിക്കുമെന്ന് ഉറപ്പില്ല.

അതേസമയം ബൊളീവിയന്‍ മിസ്ഡ് കോളുകളെക്കുറിച്ച് ആശങ്ക വേണ്ടതില്ലെന്ന് സൈബര്‍ സെല്‍ അധികൃതര്‍ പറഞ്ഞു. ഇത്തരം കോളുകള്‍ അറ്റന്‍ഡു ചെയ്യുന്നതുകൊണ്ട് കുഴപ്പമില്ലെന്നും പണം നഷ്ടമാകില്ലെന്നും എന്നാല്‍ മിസ്ഡ് കോള്‍ കണ്ട്  തിരിച്ചുവിളിക്കുമ്പോള്‍ മിനിറ്റിന് 16 രൂപ എന്ന നിരക്കില്‍ പണം നഷ്ടമാകുമെന്നും സൈബല്‍ സെല്‍ അധികൃതര്‍ വിശദീകരിച്ചു. വിദേശ ഫോണ്‍ കോളുകള്‍ക്ക് മിനുറ്റിന് ഈടാക്കുന്ന നിരക്കുപോലെ തന്നെയാണ് ഇതിലും ഈടാക്കുക. 16 രൂപയില്‍ ഒരു നിശ്ചിത ശതമാനം പ്രൊവൈഡര്‍ക്ക് ലഭിക്കും. ഇത്തരത്തില്‍ നിരവധി പേര്‍ തിരിച്ചുവിളിക്കുമ്പോള്‍ ലക്ഷങ്ങള്‍ വരെ കമ്പനിക്ക് ലഭിക്കുന്ന സ്ഥിതിയുണ്ട്. 

അതിനാല്‍ ഇത്തരം മിസ്ഡ് കോളുകള്‍ വരുമ്പോള്‍ ഒരു കാരണവശാലും തിരിച്ചുവിളിക്കരുതെന്ന് പോലീസും സൈബര്‍ സെല്ലും നിര്‍ദ്ദേശിക്കുന്നു.
അഥവാ അബദ്ധത്തില്‍ തിരിച്ചുവിളിച്ചാലും ഒരിക്കലും ബാങ്ക് അക്കൗണ്ടിലെ പണം നഷ്ടമാകില്ലെന്നും ഫോണ്‍ കോള്‍ നിരക്ക് മാത്രമേ നഷ്ടമാകുള്ളുവെന്നും അധികൃതര്‍ വ്യക്തമാക്കി.

click me!