
ആലപ്പുഴ: ദുരിതാശ്വാസ പ്രവര്‍ത്തനങ്ങൾക്ക് ലോകബാങ്കിൽ നിന്ന് അയ്യായിരം കോടി രൂപയെങ്കിലും പ്രതീക്ഷിക്കുന്നെന്ന് ധനമന്ത്രി തോമസ് ഐസക്. മൂന്ന് ശതമാനം പലിശനിരക്കിലായിരിക്കും പണം ലഭിക്കുക. ദുരിതബാധിതര്‍ക്കുള്ള പതിനായിരം രൂപയുടെ വിതരണം മൂന്ന് ദിവസത്തിനകം പൂര്‍ത്തിയാക്കും. വ്യാഴാഴ്ച്ച കുട്ടനാട്ടിൽ പ്ലാസ്റ്റിക് മുക്തദിനമായി ആചരിക്കുമെന്നും ധനമന്ത്രി പറഞ്ഞു.
കുട്ടനാട്-അപ്പര്‍ കുട്ടനാട് മേഖലകളിലെ പഞ്ചായത്തുകളിൽ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങൾ വിലയിരുത്തിയ ശേഷമാണ് ധനമന്ത്രി തോമസ് ഐസക് കുറഞ്ഞ പലിശ നിരക്കിൽ ലോകബാങ്ക് വായ്പ കിട്ടുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ചത്.
വീട്ടുപകരണങ്ങൾ നഷ്ടമായ കുടുംബശ്രീയിൽ അംഗമായവര്‍ക്ക് ഒരുലക്ഷം രൂപ പലിശരഹിത ബാങ്ക് വായ്പ എളുപ്പത്തിൽ കിട്ടും. കുടുംബശ്രീ അംഗങ്ങൾ അല്ലാത്തവര്‍ക്ക് ബാങ്കുകളെ നേരിട്ട് സമീപിക്കുമ്പോഴുള്ള കാലതാമസം ഒഴിവാക്കാം.
കുട്ടനാടിനെ ആറാം തീയതിയോടെ മാലിന്യമുക്തമാക്കിമാറ്റും. ചെളി വാരി തോടുകള്‍ ശുചീകരിക്കും. കുടിവെള്ളക്ഷാമമുള്ള വാര്‍ഡുകളിൽ കൂടുതൽ കുടിവെള്ളവിതരണ കേന്ദ്രങ്ങൾ സ്ഥാപിക്കും. ഭക്ഷണം ആവശ്യമുള്ള സ്ഥലങ്ങളിൽ കഞ്ഞി വിതരണം ചെയ്യുമെന്നും റേഷൻ കടകളിൽ കൃത്യമായ സ്റ്റോക്ക് ഉറപ്പാക്കുമെന്നും ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam