
തിരുവനന്തപുരം: തെരുവുനായ ശല്യം രൂക്ഷമായ പ്രദേശങ്ങളില്‍ കര്‍ശന ഇടപെടല്‍ നടത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തെരുവുനായ ശല്യത്തിന് പരിഹാരം കാണാനായി ചേര്‍ന്ന യോഗത്തിനു ശേഷമാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
പ്രശ്‌നം രൂക്ഷമായ പ്രദേശങ്ങളില്‍ പരിശീലനം ലഭിച്ചവരെ ഉപയോഗിച്ച് സെപ്റ്റംബര്‍ ഒന്നുമുതല്‍ തെരുവുനായകളെ പിടികൂടി വന്ധ്യംകരിക്കും. ഇതിനായി പ്രത്യേക നായ വന്ധ്യംകരണ ക്യാമ്പുകള്‍ സംഘടിപ്പിക്കും. ഒക്ടോബര്‍ ഒന്നുമുതല്‍ വിശദമായ പദ്ധതി തയാറാക്കി സംസ്ഥാന വ്യാപകമായി ദീര്‍ഘകാലാടിസ്ഥാനത്തില്‍ നിയമാനുസൃതമായി തെരുവുനായ നിയന്ത്രണനടപടികള്‍ ആരംഭിക്കും.
പദ്ധതി നടത്തിപ്പിന്‍റെ മേല്‍നോട്ടം അതത് ജില്ലാ കളക്ടര്‍മാര്‍ക്കായിരിക്കും. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പഞ്ചായത്തുകളുടെ സഹകരണത്തോടെ നായകളെ പിടികൂടി പ്രത്യേക ക്യാമ്പുകളില്‍ എത്തിച്ച് വന്ധ്യംകരണം നടത്തും. ഇവയ്ക്ക് ആവശ്യമായ സംരക്ഷണവും ചികിത്സയും നല്‍കും. ഇതിനായി മൃഗസംരക്ഷണ വകുപ്പിലെ ഡോക്ടര്‍മാര്‍ക്കു പുറമേ കരാര്‍ അടിസ്ഥാനത്തില്‍ വെറ്ററിനറി ഡോക്ടര്‍മാരെ നിയോഗിക്കും.
അനിമല്‍ വെല്‍ഫയര്‍ ഓര്‍ഗനൈസേഷന്റെ സഹകരണത്തോടെയാകും പദ്ധതി നടപ്പാക്കുക. എല്ലാ ജില്ലാ ഫാമുകളിലും ഇത്തരത്തില്‍ പിടികൂടുന്ന നായകളെ പാര്‍പ്പിക്കാന്‍ സ്ഥലം കണ്ടെത്തും. മുഴുവന്‍ മൃഗക്ഷേമ സംഘടനകളെയും രജിസ്റ്റര്‍ ചെയ്യിക്കും. പരിശീലനം സിദ്ധിച്ച നായപിടുത്തക്കാരെ കണ്ടെത്തി തെരുവുനായകളെ പിടികൂടുന്നത് അടിയന്തരമായി ആരംഭിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പദ്ധതി നടത്തിപ്പിനായി തദ്ദേശ സ്ഥാപനങ്ങളുടെ യോഗം വിളിക്കും. മാസത്തില്‍ പത്തുദിവസമെങ്കിലും ഓരോ ബ്ലോക്ക് അടിസ്ഥാനത്തില്‍ നായകളുടെ വന്ധ്യംകരണ ക്യാമ്പ് നടത്താനുള്ള സാധ്യതകളും പരിശോധിക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam