ജി സുധാകരന്‍റെ ഭാര്യയുടെ നിയമനം; വിവാദത്തിലായ യൂണിവേഴ്സിറ്റി രജിസ്ട്രാര്‍ രാജിവച്ചു

Published : Nov 17, 2018, 07:02 AM ISTUpdated : Nov 17, 2018, 07:03 AM IST
ജി സുധാകരന്‍റെ ഭാര്യയുടെ നിയമനം; വിവാദത്തിലായ യൂണിവേഴ്സിറ്റി രജിസ്ട്രാര്‍ രാജിവച്ചു

Synopsis

ജൂബിലി നവപ്രഭയെ സ്ഥിരപ്പെടുത്താൻ തീരുമാനിച്ചെന്ന് സിൻഡിക്കേറ്റ് മിനുറ്റ്സിൽ ജയചന്ദ്രൻ തെറ്റായി രേഖപ്പെടുത്തിയതായി തെളിഞ്ഞിരുന്നു. ഉത്തരവാദിത്വം ഏറ്റെടുത്താണ് ജയചന്ദ്രൻ ഇപ്പോൾ രാജി സമർപ്പിച്ചത്

തിരുവനന്തപുരം: കേരളസർവകലാശാല രജിസ്ട്രാർ ഡോ. ജയചന്ദ്രൻ രാജിവെച്ചു. മന്ത്രി ജി സുധാകരന്‍റെ ഭാര്യ ജൂബിലി നവപ്രഭയുടെ നിയമനത്തെചൊല്ലിയുള്ള വിവാദങ്ങളെതുടർന്നാണ് രാജി. ജൂബിലി നവപ്രഭയെ സ്ഥിരപ്പെടുത്താൻ തീരുമാനിച്ചെന്ന് സിൻഡിക്കേറ്റ് മിനുറ്റ്സിൽ ജയചന്ദ്രൻ തെറ്റായി രേഖപ്പെടുത്തിയതായി തെളിഞ്ഞിരുന്നു. ഉത്തരവാദിത്വം ഏറ്റെടുത്താണ് ജയചന്ദ്രൻ ഇപ്പോൾ രാജി സമർപ്പിച്ചത്.

വിവാദത്തെ തുടര്‍ന്ന് കേരള സർവകലാശാലയുടെ സ്വാശ്രയ കോഴ്‍സുകളുടെ ഡയറക്ടർ സ്ഥാനത്തു നിന്ന് മന്ത്രി ജി.സുധാകരന്‍റെ ഭാര്യ ഡോ.ജൂബിലി നവപ്രഭ രാജിവച്ചിരുന്നു. തന്നെയും ഭർത്താവിനെയും അപകീർത്തിപ്പെടുത്താൻ അടിസ്ഥാനരഹിതമായ ആരോപണമുയർത്തുന്നുവെന്ന് ഡോ.ജൂബിലി നവപ്രഭ അഭിപ്രായപ്പെട്ടിരുന്നു. തന്നെ കരുവാക്കി മന്ത്രിയെ അപകീർത്തിപ്പെടുത്താൻ ആരെയും അനുവദിക്കില്ലെന്നും ആത്മാഭിമാനം നഷ്ടമാക്കി മുന്നോട്ടുപോകാൻ തയ്യാറല്ലെന്നും അവര്‍ പറഞ്ഞിരുന്നു.

ജൂബിലി നവപ്രഭയെ ഡയറക്ടറേറ്റ് ഓഫ് മാനേജ്മെന്‍റ് ടെക്നോളജി ആൻഡ് ടീച്ചേഴ്‍സ് എഡ്യൂക്കേഷന്‍റെ മേധാവിയായി നിയമിച്ചത് കഴിഞ്ഞ മെയ് മാസത്തിലാണ്. താൽക്കാലിക അടിസ്ഥാനത്തിലുള്ള നിയമനം അന്ന് വലിയ ഒച്ചപ്പാടുണ്ടാക്കിയിരുന്നു.
 
വിവിധ സ്വാശ്രയ കോഴ്സുകളുടെ ഏകോപനമാണ് ദൗത്യമെങ്കിലും അടിസ്ഥാന യോഗ്യത ബികോമാണ്. വേണ്ട മാർക്ക് 50 ശതമാനവും. ജൂബിലി നവപ്രഭയ്ക്കുള്ള അതേ ബിരുദവും  മാർക്കും. കോളേജിൽ വൈസ് പ്രിൻസിപ്പലായെങ്കിലും ജോലിചെയ്ത് റിട്ടയർ ചെയ്തവർ തന്നെ വേണമെന്നുമുണ്ട് നിബന്ധന. അതും ജി സുധാകരന്‍റെ ഭാര്യക്ക് ഉണ്ടായിരുന്നു.
 
ഒരു തസ്‍തിക സൃഷ്ടിച്ചപ്പോൾ ചെരുപ്പിന്  അനുസരിച്ച് കാല് വെട്ടുകയാണെന്ന് നിയമനതീരുമാനം വന്നപ്പോൾത്തന്നെ ആരോപണം ഉയർന്നിരുന്നു. പക്ഷെ സർവ്വകലാശാലയുടെ സ്വയംഭരണ അവകാശമെന്ന വാദത്തിൽ തട്ടി പരാതികൾ അവസാനിച്ചു. 5 മാസത്തിന് ശേഷം ഈ തസ്തിക സ്ഥിരപ്പെടുത്താനാണ് കഴിഞ്ഞ ആഴ്ചത്തെ സിൻഡിക്കേറ്റ് തീരുമാനിച്ചത്. ഇതും മന്ത്രിയുടെ ഭാര്യക്ക് വേണ്ടിയാണെന്നാണ് ആരോപണമുയർന്നത്. ഇത് വിവാദമായ പശ്ചാത്തലത്തിലാണ് ജൂബിലി നവപ്രഭ രാജി വയ്ച്ചതും പിന്നാലെ രജിസ്ട്രാറും പടിയിറങ്ങേണ്ടിവന്നതും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തിരുവനന്തപുരത്ത് 10 കോടിയുടെ വീടും വസ്തുവും തട്ടിയെടുത്ത സംഭവം; ആസൂത്രിത ഗൂഢാലോചനയുടെ വിവരങ്ങൾ പുറത്ത്, യഥാർത്ഥ ഉടമ അമേരിക്കയിൽ
കാറുടമ ഇർഫാന് കൗൺസിലിങ്ങ് നൽകി, ഒപ്പം ലൈസൻസും സസ്പെൻഡ് ചെയ്തു; തീ തുപ്പി കാറുമായി അഭ്യാസ പ്രകടനത്തിൽ നടപടി