കാസര്‍ഗോഡ്: കീഴാറ്റൂരിലേത് സർക്കാർ വിരുദ്ധ സമരമാക്കാൻ ആർഎസ്എസ് ശ്രമം നടത്തുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സർക്കാരിനെ അട്ടിമറിക്കാനാണ് ശ്രമമെങ്കിൽ ചെറുക്കുമെന്നും ബൈപാസ് അലൈൻമെന്‍റ് തീരുമാനിച്ചത് ദേശീയപാത അതോറിറ്റിയാണെന്നും കോടിയേരി പറഞ്ഞു.
കീഴാറ്റൂരിനെ നന്ദിഗ്രാമാക്കാൻ അനുവദിക്കില്ല. കേന്ദ്രസർക്കാർ തീരുമാനമനുസരിച്ച് ഭൂമി ഏറ്റെടുക്കുന്ന ഉത്തരവാദിത്തം മാത്രമാണ് സംസ്ഥാനത്തിനുള്ളത്. പരിസ്ഥിതി സംരക്ഷിച്ചുക്കൊണ്ടുള്ള വികസനമാണ് സർക്കാർ നയം. കീഴാറ്റൂർ സമരത്തിൽ നിന്ന് പിന്തിരിയണമെന്നും കോടിയേരി കാസര്‍ഗോഡ് പറഞ്ഞു.
അതേസമയം കീഴാറ്റൂരിൽ മേൽപ്പാലം നിർമ്മിക്കാൻ കേന്ദ്രം തയ്യാറാണെങ്കിൽ സംസ്ഥാനം സഹകരിക്കുമെന്നും കോടിയേരി വ്യക്തമാക്കി.
കീഴാറ്റൂരിൽ റോഡ് വന്നാലും തണ്ണീർത്തടത്തിന് ഒന്നും സംഭവിക്കില്ലെന്ന് എം.വി.ഗോവിന്ദനും അഭിപ്രായപ്പെട്ടു.