സിയോള്‍: ദക്ഷിണകൊറിയൻ പ്രസിഡന്റ് പാർക് ഗ്യൂൻഹൈക്കിനെ പുറത്താക്കി. ഇവര്‍ക്കെതിരായ ഇംപീച്ച്മെന്‍റ് പ്രമേയം ദക്ഷിണകൊറിയൻ പാർലമെന്‍റ് പാസാക്കി. വിശ്വസ്ത സുഹൃത്ത് ചോയി സൂൺസിലിനെ ഭരണത്തിൽ ഇടപെടാൻ അനുവദിച്ചെന്നാണു പാർക്കിനെതിരേയുള്ള മുഖ്യ ആരോപണം. പാർക്കും ചോയിയും ചേർന്നു വൻകമ്പനികളിൽ സമ്മർദം ചെലുത്തി ചോയിയുടെ കമ്പനികളിലേക്കു പണം ഒഴുക്കുകയായിരുന്നുവത്രെ. ദക്ഷിണകൊറിയയുടെ പ്രഥമ വനിതാ പ്രസിഡന്‍റാണ് പാർക് ഗ്യൂൻഹൈ.
സ്വതന്ത്രർ ഉൾപ്പെടെ പ്രതിപക്ഷത്തിന് 300 അംഗപാർലമെന്‍റില്‍ 172 പേരുടെ പിന്തുണയുണ്ട്. ഭരണകക്ഷിയിലെ ചിലരും പ്രമേയത്തെ അനുകൂലിച്ചു. പ്രമേയം പാസായതോടെ ഭരണഘടനാബഞ്ചിനാണ് പാർക്കിനെതിരേ നടപടിയെടുക്കാൻ ഇനി അധികാരം. 180 ദിവസമാണു സമയപരിധി. കോടതിയുടെ തീരുമാനംവരുംവരെ പാർക്കിനെ സസ്പെൻഡു ചെയ്യുകയും ചുമതലകൾ പ്രധാനമന്ത്രിക്കു കൈമാറുകയും ചെയ്യും.
ഇംപീച്ച്മെന്‍റ് വോട്ടിംഗ് നേരിടുന്ന രണ്ടാമത്തെ ദക്ഷിണകൊറിയൻ പ്രസിഡന്റാണ് പാർക് ഗ്യൂൻഹൈ. 2004ൽ അന്നത്തെ പ്രസിഡന്റ് റോമൂൺ ഹ്യൂയിനെ തെരഞ്ഞെടുപ്പു തിരിമറിയുടെയും കഴിവുകേടിന്‍റെയും പേരിൽ പാർലമെന്‍റ് ഇംപീച്ചു ചെയ്തിരുന്നു. എന്നാൽ രണ്ടു മാസത്തിനകം ഭരണഘടനാ കോടതി അദ്ദേഹത്തെ പ്രസിഡന്‍റ് പദത്തിൽ വീണ്ടും അവരോധിച്ചു.