
കോഴിക്കോട്: ദില്ലിയിൽ നിന്നും ബെംഗലുരിൽ നിന്നും, മാരക സിന്തറ്റിക്ക് ഡ്രഗ്സുകളായ എം.ഡി.എം.എ, എൽ.എസ്.ഡി.സ്റ്റാമ്പുകൾ എന്നിവ കേരളത്തിലേക്ക് വൻതോതിൽ ഇറക്കുമതി ചെയ്യുന്ന അന്താരാഷ്ട്ര മയക്ക് മരുന്ന് സംഘത്തിലെ പ്രധാന കണ്ണി കോഴിക്കോട് പിടിയിലായി. കോഴിക്കോട് വെള്ളയിൽ നാലുകുടിപറമ്പ് റിസ്വാനെ (26) ആണ് നടക്കാവ് ഇൻസ്പെക്ടർ ജിജീഷ് പി.കെ. യുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
കോഴിക്കോട് കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻ്റിൽ വെച്ച് നവംബർ 28 ന് 58 ഗ്രാം എം.ഡി.എം.എം പിടിച്ചതിന് നടക്കാവ് പോലീസ് കേസ് എടുത്ത് അന്വേഷണം നടത്തി വരവെ ബാംഗ്ലൂരിൽ വെച്ച് ഘാന സ്വദേശിയായ വിക്ടർ ഡി. സാബയേയും, പാലക്കാട് വെച്ച് കോഴിക്കോട് സ്വദേശികളായ അദിനാനേയും, ഇന്ത്യൻ റെയിൽവേ ജീവനക്കാരനായ മുഹമ്മദ് റാഷിദിനേയും നsക്കാവ് പോലീസ് അറസ്റ്റ് ചെയ്തു ജയിലിലാക്കിയിരുന്നു. ഈ സംഘത്തിൻ്റെ സൂത്രധാരനായ റിസ്വാൻ ഇവരെ അറസ്റ്റ് ചെയ്ത വിവരം അറിഞ്ഞ ഉടനെ മംഗലപുരം വഴി ദുബായിലേക്ക് കടന്ന് കളഞ്ഞു. റിസ്വാൻ ദുബായിലേക്ക് കടന്നു കളഞ്ഞിരുന്നുവെന്ന് മനസ്സിലാക്കിയ അന്വേഷണ സംഘം തന്ത്രപൂർവ്വം കേരളത്തിലേക്ക് തിരികെ എത്തിച്ചു.
കോഴിക്കോടേക്ക് കരിപ്പൂർ എയർപ്പോർട്ട് വഴി എത്തിയ ശേഷം റിസ്വാൻ വീട്ടിൽ പോവാതെ പല ലോഡ്ജുകളിലായി വേഷം മാറി ഒളിവിൽ താമസിക്കുകയായിരുന്നു. നിരവധി സിം കാർഡുകൾ മാറി മാറി ഉപയോഗിച്ച റിസ്വാനെ സൈബർ സെല്ലിൻ്റെ സഹായത്തോടെയും, ഒട്ടനവധി സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചുമാണ് കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിന് സമീപം വെച്ച് പോലീസ് തന്ത്രപരമായി പിടികൂടിയത്. പ്രത്യേക അന്വേഷണ സംഘത്തിൽ നടക്കാവ് സബ് ഇൻസ്പെക്ടർമാരായ കൈലാസ് നാഥ് എസ്.ബി, കിരൺ ശശിധർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ശ്രീകാന്ത് എം.വി, ഹരീഷ് കുമാർ.സി, ജിത്തു വി.കെ,സജീവൻ എം.കെ. ,ഗിരീഷ്. എം,ബബിത്ത് കുറുമണ്ണിൽ എന്നിവരും ഉണ്ടായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam