
കൊച്ചി: കഴിഞ്ഞ ദിവസം ദില്ലി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വച്ച് എൻ ഐ എ പിടികൂടിയ കോഴിക്കോട് ഇരട്ട സ്ഫോടന കേസ് പ്രതി പി പി യൂസഫിനെ കൊച്ചിയിലെത്തിച്ചു. കേസിൽ എട്ടാം പ്രതിയാണ് യൂസഫ്. ഇയാളെ വൈകാതെ കൊച്ചി പ്രത്യേക എൻഐഎ കോടതിയിൽ ഹാജരാക്കും. ദില്ലിയില്‍നിന്ന് എയർ ഇന്ത്യ വിമാനത്തിലാണ് കൊച്ചി എൻഐഎ സംഘം യൂസഫിനെ നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിച്ചത്.
സംഭവം നടന്ന് 13 വർഷങ്ങള്‍ക്കുശേഷമാണ് യൂസുഫ് പിടിയിലാകുന്നത്. 2006 ൽ കോഴിക്കോട് ബസ്സ് സ്റ്റാൻറിൽ നടന്ന ഇരട്ട സ്ഫോടന കേസിലെ രണ്ടാം പ്രതി അസ്ഹറിനെ കഴിഞ്ഞ ദിവസം കൊച്ചിയിലെത്തിച്ചിരുന്നു. കഴിഞ്ഞ 12 വർഷമായി സൗദി അറേബ്യയിൽ ഒളിവിൽ കഴിയുകയായിരുന്നു കണ്ണൂർ സ്വദേശിയായ മുഹമ്മദ് അസ്ഹർ.
മാറാട് കലാപകേസിലെ പ്രതികള്‍ക്ക് ജാമ്യം നിഷേധിച്ചതില്‍ പ്രതിഷേധിച്ചാണ് 2006 മാർച്ചില്‍ കോഴിക്കോട്ടെ രണ്ട് ബസ് സ്റ്റാൻഡുകളിൽ പ്രതികള്‍ ബോംബ് സ്ഫോടനം നടത്തിയത്. ആദ്യം ലോക്കല്‍ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് പിന്നീട് എന്‍ഐഎ ഏറ്റെടുക്കുകയായിരുന്നു. കശ്മീർ റിക്രൂട്ടമെന്‍റ് കേസില്‍ പിടിയിലായ തടിയന്‍റവിട നസീറാണ് കേസിലെ ഒന്നാം പ്രതി.
2011-ല്‍ വിചാരണ പൂർത്തിയായ കേസില്‍ ഒന്നാം പ്രതിയെ തടിയന്‍റവിട നസീറിനെയും നാലാം പ്രതി സഫാസിനെയും കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. ഇവരോടൊപ്പം ചേർന്ന് കണ്ണൂർ തെക്കിനിയിലെ അസ്ഹറിന്‍റെ വീട്ടില്‍ വച്ചാണ് ബോംബ് നിർമിച്ചതെന്നാണ് എന്‍ഐഎ കണ്ടെത്തല്‍.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam