
കോഴിക്കോട്:കനത്ത മഴ ശക്തമായ രീതിയില്‍ തുടരുകയാണ് കോഴിക്കോട് ജില്ലയില്‍. കോഴിക്കോടിന്‍റെ മലയോര മേഖലയില്‍ വലിയ രീതിയിലുള്ള നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കോഴിക്കോട് മാവൂർ ഊർക്കടവിൽ വീടിന് മുകളിൽ മണ്ണിടിഞ്ഞ് വീണു. രണ്ടുപേര്‍ മണ്ണിനടിയില്‍ കുടുങ്ങികിടക്കുകയാണ്. നാല് പേരെ ഇവിടെ നിന്നും രക്ഷപ്പെടുത്തി. അരീക്കുഴി കുഞ്ഞിക്കോയയും കുടുംബവുമാണ് അപകടത്തില്‍പ്പെട്ടത്.
ഉരുള്‍പൊട്ടല്‍ മൂലം പല സ്ഥലങ്ങളും ഒറ്റപ്പെട്ട അവസ്ഥയാണ്.പുലര്‍ച്ചെയാണ് കൂടരഞ്ഞി പഞ്ചായത്തിലെ കല്‍പ്പനിയില്‍ ഉരുള്‍പൊട്ടിയത്. ഉരുള്‍പൊട്ടലില്‍ ഒരു കുട്ടി മരണപ്പെട്ടിരുന്നു. കല്‍പ്പിനിയില്‍ തയ്യില്‍പ്രകാശിന്‍റെ മകന്‍ പ്രവീണ്‍ (10) ആണ് മരിച്ചത്. പ്രകാശിന്‍റെ അച്ഛന്‍ ഗോപാലന്‍, പ്രകാശന്‍, ഭാര്യ ബിന്ദു, മക്കളായ പ്രവിന, പ്രിയ തുടങ്ങിയവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.അര്‍ധരാത്രിക്ക് ശേഷമുണ്ടായ ഉരുള്‍പൊട്ടലില്‍ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനത്തിന് ഉണ്ടായിരുന്നത്. സംഭവത്തോടെ പ്രദേശം ഒറ്റപ്പെട്ട നിലയിലാണ്. ഫയര്‍ഫോഴ്സിന് പോലും പോകാന്‍ കഴിയുന്നില്ല. മുക്കത്ത് മൈസൂര്‍പറ്റമലിയിലും ഉരുള്‍പൊട്ടിയിരുന്നു. ഇതോടെ തോട്ടുമുക്കം ഭാഗം പൂര്‍ണ്ണമായും വെള്ളത്തിലായി. ഇവിടേക്ക് എത്തിപ്പെടാന്‍ ബുദ്ധിമുട്ടാണ്.
പൂമ്പാറയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ വീട് ഒലിച്ച് പോയിരുന്നു. എന്നാല്‍ ഇവിടെ അപകടസാധ്യത പരിഗണിച്ച് ആളുകളെ നേരത്തേ മാറ്റിയിരുന്നു. കോഴിക്കോട് നഗരത്തിലാണ് ഏറ്റവും കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നത്. ജില്ലാ ഭരണകൂടത്തിന്‍റെ കണക്ക് പ്രകാരം 4000ത്തോളം ക്യാമ്പുകളാണ് വിവിധ ഭാഗങ്ങളിലായി തുറന്നത്. എന്നാല്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ വരെ വെളളക്കെട്ടിലേക്ക് പോകുന്ന സ്ഥിതിവിശേഷമുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam