അവസാന നിമിഷം ബോട്ടില്‍ നിന്ന് ചാടുന്നതല്ല ഹീറോയിസം; ബല്‍റാമിനെതിരെ ശബരീനാഥന്‍ എംഎല്‍എ

By Web DeskFirst Published Apr 7, 2018, 11:16 AM IST
Highlights
  • ആരോടും ചർച്ചചെയ്യാതെ സ്വന്തം നിലപാട് പ്രഖ്യാപിക്കുന്നത് ഭൂഷണമല്ല
  • വിടി ബല്‍റാമിനെതിരെ കെഎസ് ശബരീനാഥന്‍ എംഎല്‍എ

തിരുവനന്തപുരം: കരുണ കണ്ണൂര്‍ സ്വശ്രയ ബില്ലില്‍ പ്രതിപക്ഷനിലപാടിവെ വെട്ടിലാക്കി ക്രമപ്രശ്നം ഉന്നയിച്ച കോണ്‍ഗ്രസ് എംഎല്‍എ വിടി ബലറാമിനെ വിമര്‍ശിച്ച് കെ.എസ്. ശബരീനാഥന്‍ എംഎല്‍എയും. ഒരുമിച്ചെടുത്ത തീരുമാനത്തിനൊടുവിൽ പാർട്ടിയ്ക്ക് ക്ഷീണമുണ്ടാകുമ്പോൾ വീണ്ടും കല്ലെറിയുന്നത് ശരിയല്ല. ഇത്രയും കാലം ഇതിനെതിരെ ശബ്ദം ഉയർത്താതെ അവസാന ദിവസം ബോട്ടിൽ നിന്ന് ചാടുന്നതല്ല ഹീറോയിസമെന്ന് ശബരീനാഥന്‍ വിമര്‍ശിച്ചു.

തന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് ശബരിനാഥന്‍ വി.ടി. ബലറാമിനെതിരെ രംഗത്ത് വന്നത്. "വിദ്യാർത്ഥികളുടെ ഭാവി" എന്നൊരു പൊതുമാനദണ്ഡമാണ് വ്യക്‌തിപരമായ അഭിപ്രായവ്യതാസങ്ങൾ പലർക്കുമുണ്ടായിട്ടും പ്രതിപക്ഷം ഈ വിഷയത്തിൽ നിലപാട് സ്വീകരിച്ചത്. ഈ വിഷയത്തിൽ കോടതിയുടെ പ്രഹരം ഏൽക്കേണ്ടി വരും എന്നൊരു സംശയം നിലനിൽക്കെതന്നെ പ്രതിപക്ഷം ഈ ബില്ലിനെ പിന്തുണച്ചു. നമ്മൾ ഭയന്നതുപോലെ ഇന്നലെ കോടതി ഉത്തരവ് സർക്കാർ നിലപാടിനെതിരായി.

ഇത് ഒരു രാത്രികൊണ്ട് യുഡിഎഫ് എടുത്ത തീരുമാനമല്ല, മറിച്ചു പ്രതിപക്ഷത്തിനകത്തും പാർട്ടിയിലും നിയമസഭസമ്മേളത്തിനിടയിലും ഈ ബില്ല്‌ യുഡിഎറ് പലവട്ടം ചർച്ചചെയ്തു. അന്ന് ഇതിനെ ഒരു തരി പോലും എതിർക്കാതെ, ചർച്ചയിൽ ഒരു വാക്കുപോലും രേഖപ്പെടുത്താതെ രാവിലെ നിയമസഭയിൽ വന്നു ആരോടും ചർച്ചചെയ്യാതെ സ്വന്തം നിലപാട് പ്രഖ്യാപിക്കുന്നത് ആർക്കും ഭൂഷണമല്ലെന്ന് ശബരീനാഥന്‍ പറഞ്ഞു.

കെ.എസ്. ശബരീനാഥന്‍ എംഎല്‍എയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ രൂപം

നിയമസഭയിൽ ഭരണപക്ഷവും പ്രതിപക്ഷവും ഒരുമിച്ചു കൈകോർക്കുന്ന അവസരങ്ങൾ ചുരുക്കമാണ് . എസ്ബിറ്റിയെ എസ്ബിഐയിൽ ലയിപ്പിക്കുന്ന അവസരത്തിൽ ഞാൻ അടക്കമുള്ള സാമാജികർ ഒരുമിച്ചുനിന്ന് എസ്ബിറ്റിയുടെ നിലനിൽപ്പിനുവേണ്ടി പോരാടിയത് ഈ അവസരത്തിൽ ഓർക്കുന്നു.

കണ്ണൂർ കരുണ മെഡിക്കൽ കോളേജ് വിഷയത്തിൽ ഓർഡിനൻസ് എന്നൊരു ഉപാധി ഭരണപക്ഷം അവതരിപ്പിച്ചപ്പോൾ ഭരണപക്ഷത്തിന് പ്രഹരം ഏല്പിക്കാൻ പറ്റിയ ഒരു അവസരമായിക്കണ്ട് "അറ്റാക്ക്" ചെയ്തു എതിർക്കാൻ പ്രതിപക്ഷത്തിന് യാതൊരു ബുദ്ധിമുട്ടുംമുണ്ടായിരുന്നില്ല. കൈയ്യടിവാങ്ങുവാനും ഇതായിരുന്നു എളുപ്പം. അതിനുപകരം "വിദ്യാർത്ഥികളുടെ ഭാവി" എന്നൊരു പൊതുമാനദണ്ഡമാണ് വ്യക്‌തിപരമായ അഭിപ്രായവ്യതാസങ്ങൾ പലർക്കുമുണ്ടായിട്ടും പ്രതിപക്ഷം ഈ വിഷയത്തിൽ സ്വീകരിച്ചത്.

ഈ വിഷയത്തിൽ കോടതിയുടെ പ്രഹരം ഏൽക്കേണ്ടി വരും എന്നൊരു സംശയം നിലനിൽക്കെതന്നെ പ്രതിപക്ഷം ഈ ബില്ലിനെ പിന്തുണച്ചു. നമ്മൾ ഭയന്നതുപോലെ ഇന്നലെ കോടതി ഉത്തരവ് സർക്കാർ നിലപാടിനെതിരായി.

ഇത് ഒരു രാത്രികൊണ്ട് യുഡിഎപ് എടുത്ത തീരുമാനമല്ല, മറിച്ചു പ്രതിപക്ഷത്തിനകത്തും പാർട്ടിയിലും നിയമസഭസമ്മേളത്തിനിടയിലും ഈ ബില്ല്‌ യുഡിഎറ് പലവട്ടം ചർച്ചചെയ്തു. അന്ന് ഇതിനെ ഒരു തരി പോലും എതിർക്കാതെ, ചർച്ചയിൽ ഒരു വാക്കുപോലും രേഖപ്പെടുത്താതെ രാവിലെ നിയമസഭയിൽ വന്നു ആരോടും ചർച്ചചെയ്യാതെ സ്വന്തം നിലപാട് പ്രഖ്യാപിക്കുന്നത് ആർക്കും ഭൂഷണമല്ല.

കേരള നിയമസഭയിലെ പരിണിത പ്രജ്ഞരും പുതുമുഖങ്ങളും അടങ്ങുന്ന 140 എംഎല്‍എമാർ എല്ലാവരും തന്നെ വ്യക്തമായ അഭിപ്രായമുള്ളവരാണ്. കണ്ണൂർ കരുണ മെഡിക്കൽ കോളേജ് വിഷയത്തിൽ ഒരു നിലപാട് ഒരുമിച്ചു നമ്മൾ എടുത്തു; ഈ നിലപാട് തെറ്റാണെന്നു കോടതി പറഞ്ഞതും നമ്മൾ അംഗീകരിക്കുന്നു. കോടതി വിധി മനസിലാക്കികൊണ്ട് എന്തുകൊണ്ട് ഈ നിലപാടെടുത്തു എന്ന് വ്യക്തമാക്കുന്നതാണ് എന്റെ എളിയ അഭിപ്രായത്തിൽ ശരി. അല്ലാതെ ഇത്രയും കാലം ഇതിനെതിരെ ശബ്ദം ഉയർത്താതെ അവസാന ദിവസം ബോട്ടിൽ നിന്ന് ചാടുന്നതല്ല ഹീറോയിസം.

യുഡിഎഫ് ഒരുമിച്ചെടുത്ത തീരുമാനത്തിനൊടുവിൽ പാർട്ടിയ്ക്ക് ക്ഷീണമുണ്ടാകുമ്പോൾ വീണ്ടും കല്ലെറിയാൻ ഞാനില്ല. അതുകൊണ്ട് ട്രോളുകൾക്കു സ്വാഗതം. ഞാൻ ഏതായാലും കൈയ്യടിവാങ്ങാൻ ഉദ്ദേശിക്കുന്നില്ല.

click me!