ഗവര്‍ണര്‍ക്കും മുഖ്യമന്ത്രിയ്ക്കുമെതിരെ കുമ്മനം രാജശേഖരന്‍

By Web DeskFirst Published Dec 23, 2017, 12:36 PM IST
Highlights

തിരുവനന്തപുരം: കൊലപാതകങ്ങൾ രാജ്യവ്യാപക ചർച്ചയാവുന്നതിനാൽ സംസ്ഥാനത്ത് ബിജെപി പ്രവർത്തകരെ സിപിഎം കൊല്ലാക്കൊല ചെയ്യുന്നുവെന്ന പുതിയ വാദമുയർത്തി ബിജെപി. അക്രമസംഭവങ്ങളിൽ ഗവർണർ  കാഴ്ച്ചക്കാരനായി നിൽക്കുന്നത് കുറ്റകരമാണെന്നും, ഈ രീതി തുടർന്നാൽ കേന്ദ്ര ഇടപെടൽ തേടുമെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ പറഞ്ഞു.


തിരുവനന്തപുരത്ത് ബിജെപി പ്രവർത്തകൻ രാജേഷ് വധത്തിന് പിന്നാലെ മുഖ്യമന്ത്രിയെ നേരിട്ട് വിളിപ്പിച്ച ഗവർണറുടെ നടപടി തങ്ങളുടെ സമ്മർദ ഫലമായിരുന്നുവെന്നവകാശപ്പെട്ടാണ് പുതിയ സംഭവങ്ങളിൽ  ഗവർണർക്ക് നേരെ ബിജെപി വിരൽ ചൂണ്ടുന്നത്.  ഇത്തരം ഇടപെടലുകൾ തുടർന്നുണ്ടാകുന്നില്ലെന്നാണ് പരാതി.  കണ്ണൂരിൽ കൂത്തുപറമ്പ്, പാനൂർ മേഖലകളിൽ ദിവസങ്ങളോളം നീണ്ട സംഘർഷത്തിന് പുറമെ കഴിഞ്ഞ ദിവസം മാലൂരിലും കതിരൂരിലുമായി 6 ബിജെപി പ്രവർത്തകർക്ക് കഴിഞ്ഞ ദിവസം വെട്ടേറ്റിരുന്നു.  ഇതാണ് ഗവർണറെയും മുഖ്യമന്ത്രിയെയും കടന്നാക്രമിക്കാൻ ഇപ്പോൾ ബിജെപി ആയുധമാക്കുന്നത്. ഒപ്പം കേന്ദ്ര ഇടപെടലാവശ്യപ്പെടുമെന്ന മുന്നറിയിപ്പും നല്‍കുന്നുണ്ട് ബിജെപി സംസ്ഥാന നേതൃത്വം.


കണ്ണൂരിൽ മെയ് മാസത്തിൽ ആർ.എസ്.എസ് പ്രവർത്തകൻ ബിജു കൊല്ലപ്പെട്ടതിന് ശേഷം കൊലപാതകങ്ങളുണ്ടായിട്ടില്ല. എന്നാൽ ഇരുവിഭാഗവുമുൾപ്പെട്ട  സംഘർഷങ്ങൾക്ക് ഒട്ടും കുറവില്ലെന്നതാണ് വസ്തുത.  കൊല്ലുന്നത് ഒഴിവാക്കി സിപിഎം കൊല്ലാക്കൊല ചെയ്യുകയാണെന്ന ബിജെപിയുടെ  വാദം ചെറു സംഘർഷങ്ങൾ കൂടി ചർച്ചയാക്കാനുള്ള നീക്കമാണ്.
 

click me!