കൊല്ലം: കുണ്ടറ ആലീസ് വധക്കേസില്‍ പ്രതി ഗിരീഷ് കുമാറിന് വധശിക്ഷ. ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന ആലീസിന്‍റെ വീട്ടില്‍ കവര്‍ച്ച നടത്തിയ ശേഷം പ്രതി ഇവരെ ബലാത്സംഗം ചെയ്തു കൊല്ലുകയായിരുന്നു. 2013 ലാണ് സംഭവം നടന്നത്.
ജയിലില്‍ നിന്ന് ഇറങ്ങി ദിവസങ്ങള്‍ക്കുള്ളിലായിരുന്നു പ്രതിയുടെ ക്രൂരകൃത്യം. ജയിലില്‍ വച്ച് സഹതടവുകാരില്‍ നിന്നാണ് ആലീസിനെക്കുറിച്ചും ഗള്‍ഫിലുള്ള ഇവരുടെ ഭര്‍ത്താവിനെക്കുറിച്ചും ഗിരീഷ്കുമാര്‍ അറിയുന്നത്. അര്‍ദ്ധരാത്രി ആലിസിന്‍റെ വീട്ടിലെത്തിയ ഗിരീഷ് വാതില്‍ കുത്തിപ്പൊളിച്ച് അകത്ത് കടന്ന് സ്വര്‍ണ്ണവും പണവും കവര്‍ന്നു. ശബ്ദം കേട്ട് ഉണര്‍ന്ന ആലിസിന്‍റെ വാ പൊത്തിപ്പിടിച്ച ഇയാള്‍ അവരെ കെട്ടിയിട്ടു. തുടര്‍ന്ന് ബലാത്സംഗം ചെയ്ത ശേഷം ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നു.
ശേഷം പ്രതി കണ്ണനല്ലൂരിലെത്തി മോഷ്ടിച്ച ആഭരണങ്ങള്‍ വിറ്റു. പരവൂര്‍, പാരിപ്പള്ളി എന്നിവിടങ്ങളില്‍ ആഡംബര ജീവിതം നയിക്കുമ്പോഴാണ് ഇയാള്‍ പിടിയിലാകുന്നത്. പാരിപ്പള്ളി സ്വദേശിയാണ് ഗിരീഷ് കുമാര്‍. കൊല്ലം അഡീഷണല്‍ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്.