വനിത ഡോക്ടര്‍ ട്രെയിനില്‍ നിന്നു വീണു മരിച്ചു

By Web DeskFirst Published Jan 24, 2018, 11:40 AM IST
Highlights

മുളങ്കുന്നത്തുകാവ്: വനിത ഡോക്ടര്‍ ട്രെയിനില്‍ നിന്നു വീണു മരിച്ചു. അമ്മ മരിച്ചതറിയാതെ ഒപ്പം യാത്ര ചെയ്തകുട്ടികളും, സഹായി ആയ സ്ത്രീയും യാത്ര തുടര്‍ന്നു. രാവിലെ ഉറക്കമുണര്‍ന്ന കുഞ്ഞുങ്ങള്‍ അമ്മയെ കാണാതെ കരയുകയായിരുന്നു. ഇതിനെ തുടര്‍ന്നു സഹയാത്രികര്‍ കുട്ടികളെ കണ്ണൂരിലുള്ള ബന്ധുക്കളെ ഏല്‍പ്പിച്ചു. പത്തനംതിട്ട കൂടല്‍ മുരളീസദനത്തില്‍ ഡോ: അനൂപ് മുരളിധരന്‍റെ ഭാര്യ ഡോ:തുഷാര(38) യാണു ട്രെയിനില്‍ നിന്നു വീണു മരിച്ചത്. തിരുവനന്തപുരത്തു നിന്നു മംഗളൂരുവിലേയ്ക്കു പോയ മലബാര്‍ എക്‌സ്പ്രസില്‍ ചൊവ്വാഴ്ച രാത്രിയാണു ദാരുണസംഭവം ഉണ്ടായത്. 

കണ്ണൂരിലുള്ള സ്വന്തം വീട്ടിലേക്ക് കുട്ടികളേയും സഹായിയായ സ്ത്രീയേയും കൂട്ടിയായിരുന്നു ഇവര്‍ പോയത്. ചെങ്ങന്നൂരില്‍ നിന്നു ഭര്‍ത്താവ് ഡോ: അനൂപ് ഇവരെ ട്രെയിന്‍ കയറ്റി വിടുകയായിരുന്നു. റിസേര്‍വേഷന്‍ കോച്ചിലായിരുന്നു യാത്ര. എല്ലാവരും ഉറങ്ങാന്‍ കിടന്ന ശേഷം രാവിലെ കുട്ടികള്‍ എഴുന്നേറ്റു നോക്കിയപ്പോള്‍ അമ്മയെ കാണാനില്ല എന്ന വിവരം അറിഞ്ഞത്. മൂത്ത കുട്ടികള്‍ കാളിദാസനും വൈദേഹിയുമാണ് ഇതു ശ്രദ്ധിച്ചത്. ഇളയകുട്ടിക്കു രണ്ടരവയസാണു പ്രായം. അമ്മയെ കാണത്തതിനെ തുടര്‍ന്നു കുട്ടികള്‍ കരയുകയായിരുന്നു. 

ഇതോടെ സഹയാത്രികരും തിരച്ചില്‍ ആരംഭിച്ചു. എങ്കിലും ഇവരെ കണ്ടെത്താന്‍ കഴിഞ്ഞില്ല. യാത്രക്കാരില്‍ ഒരാള്‍ കുട്ടികളുടെ കൈയില്‍ നിന്നു കണ്ണൂരിലുള്ള ബന്ധുവിന്റെ നമ്പര്‍ വാങ്ങി കുട്ടികളെ അവരെ ഏല്‍പ്പിക്കുകയായിരുന്നു. ബന്ധുക്കള്‍ റെയില്‍വേ പോലീസില്‍ അറിയിച്ചതിനെ തുടര്‍ന്നു നടത്തിയ തിരിച്ചിലാണു മൃതദേഹം കണ്ടെത്തിയത്. രാത്രി ശൗചാലയത്തില്‍ പോയപ്പോള്‍ അബദ്ധത്തില്‍ വീണാതാകാം എന്നാണ് വിയ്യൂര്‍ പോലീസിന്‍റെ നിഗമനം. 

click me!