
ഈരാറ്റുപേട്ട ചെയർമാനെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം സിപിഎമ്മിലെ ഒരംഗത്തിന്റെ പിന്തുണയോടെ പാസായി. വോട്ടെടുപ്പിൽ നിന്ന് വിട്ട് നിൽക്കണമെന്ന വിപ്പ് ലംഘിച്ച് കൊണ്ട് സിപിഎമ്മിന്റെ വി കെ കബീർ വോട്ട് ചെയ്തതോടെ ഇടത് മുന്നണിക്ക് ഭരണം നഷ്ടമായി.
ഈരാറ്റുപേട്ട മുൻസിപ്പൽ ചെയർമാൻ ടി എം റഷീദിനെതിരെ സിപിഎമ്മിനുള്ളിൽ ഉയർന്ന എതിർപ്പുകൾ മുതലെടുത്താണ് യുഡിഎഫ് അവിശ്വാസപ്രമേയം കൊണ്ടുവന്നത്. അഴിമതിയാരോപണം ഉയർന്ന സാഹചര്യത്തിൽ റഷീദിനോട് രാജിവയ്ക്കാൻ സിപിഎം ആവശ്യപ്പെട്ടിരുന്നുവെങ്കിലും അദ്ദേഹം അതിന് തയ്യാറായിരുന്നില്ല.
തുടർന്ന് വി കെ കബീർ റഷീദിനെതിരെ പരസ്യമായി രംഗത്തെത്തി. വിഭാഗീയത ശക്തമായതോടെ റഷീദിനെ പാർട്ടിയിൽ നിന്നും പുറത്താക്കി. ഇതിനിടെ വന്ന അവിശ്വാസപ്രമേയചർച്ചയിൽ പങ്കെടുക്കേണ്ടതില്ലെന്നായിരുന്നു സിപിഎം അംഗങ്ങൾക്ക് നൽകിയ വിപ്പ്.
28 അംഗ കൗൺസിലിൽ മുസ്ലീം ലീഗും കോൺഗ്രസും ജനപക്ഷവും ചേർന്നുള്ള പ്രതിപക്ഷത്തിന് 14 പേരാണുള്ളത്. ജനപക്ഷത്തിലെ ഒരംഗത്തിന്റയും എസ്ഡിപിഐയുടേയും പിന്തുണയോടെയായിരുന്നു സിപിഎമ്മിന്റ ഭരണം. സിപിഎം വിമതനായ വി കെ കബീർ പുതിയ ചെയർമാനാകുമെന്നാണ് വിവരം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam