
കൊച്ചി: കൊച്ചിയിൽ ബ്യൂട്ടി പാർലറിനു നേരെയുണ്ടായ വെടിവയ്പ് കേസിൽ പാർലര്‍ ഉടമയും നടിയുമായ ലീന മരിയ പോൾ ഇന്ന് മൊഴി നൽകാനെത്തും. പാർലർ ഉടമയായ ലീനയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രതികളെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. മുംബൈ അധോലോക നായകൻ രവി പൂജാരിയുടെ പേരിൽ 25 കോടി വരെ ആവശ്യപ്പെട്ട് നടിയ്ക്ക് ഭീഷണി സന്ദേശങ്ങൾ എത്തിയിരുന്നു. ഈ നെറ്റ് കോളുകളുടെ ഉറവിടം ആണ് പൊലീസ് പരിശോധിക്കുന്നത്. രവി പൂജാരിയുടെ പേരിൽ പണം തട്ടിയെടുക്കാൻ മറ്റാരെങ്കിലും ശ്രമിക്കുന്നതാണോ എന്നാണ് സംശയം.
കൊച്ചി പനമ്പളളി നഗറിലെ ബ്യൂട്ടി പാർലറിലുണ്ടായ വെടിവയ്പ് പാർലര്‍ ഉടമയായ നടിയുടെ നേർക്ക് ഭീതി വിതയ്ക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നുവെന്നാണ് പൊലീസ് കരുതുന്നത്. ഇതേത്തുടർന്നാണ് നടി ലീന മരിയ പോളിന്‍റെ മൊഴിയെടുക്കുന്നത്. രവി പൂജാരിയുടെ പേരിൽ 25 കോടി രൂപവരെയാവശ്യപ്പെട്ട് പലപ്പോഴായി ഭീഷണി സന്ദേശം വന്നെന്നാണ് നടി പൊലീസിനെ അറിയിച്ചിരിക്കുന്നത്. വർഷങ്ങളായി ഓസ്ട്രേലിയയിൽ താമസിച്ച് അധോലോക പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയാണ് രവി പൂജാരി. നടിയ്ക്കു ലഭിച്ച നെറ്റ് കോളുകളുടെ ഉറവിടം ഓസ്ട്രേലിയയിൽ നിന്നുതന്നെയാണോ എന്നാണ് പൊലീസ് പരിശോധിക്കുന്നത്. അതോ രവി പൂജാരിയുടെ പേരിൽ പണം തട്ടിയെടുക്കാൻ മറ്റാരെങ്കിലും ശ്രമിക്കുന്നതാണോ എന്നാണ് സംശയം. ബ്യൂട്ടി പാർലറിലെത്തി വെടിയുതിർത്ത രണ്ടു പേരെ കണ്ടെത്താനുളള ശ്രമങ്ങളും തുടരുകയാണ്. നേരത്തെ സാമ്പത്തിക തട്ടിപ്പുകേസുകളിൽ പ്രതിയായിരുന്ന നടിയുടെ പശ്ചാത്തലം അറിയാവുന്ന ആരെങ്കിലുമാണോ ഇതിന് പിന്നിലെന്നും പരിശോധിക്കുന്നുണ്ട്. നടിയുടെ മൊഴിയെടുത്തശേഷം തുടർ നടപടികൾ തീരുമാനിക്കുമെന്ന് പൊലീസ് അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam