
ദില്ലി: നിയമസഭയിലേക്ക് മൂന്ന് എം.എൽ.എ.മാരെ നാമനിർദ്ദേശം ചെയ്തു കൊണ്ടുള്ള പുതുച്ചേരി ലെഫ്റ്റനന്റ് ഗവർണർ കിരൺ ബേദിയുടെ തീരുമാനം സുപ്രീം കോടതി ശരിവെച്ചു. ബേദിയുടെ തീരുമാനത്തെ ചോദ്യം ചെയ്തുകൊണ്ട് കോൺഗ്രസ്സ് സമർപ്പിച്ച ഹർജിയിന്മേലാണ് സുപ്രീം കോടതിയുടെ നിർണ്ണായകമായ വിധി. എംഎൽഎമാരുടെ പേരുകൾ നിശ്ചയിക്കും മുമ്പ്, ഭരിക്കുന്ന പാർട്ടിയുമായി ആലോചിച്ചില്ല എന്നാരോപിച്ച്, പ്രസ്തുത നാമനിർദ്ദേശം റദ്ദുചെയ്യണം എന്ന ആവശ്യവുമായി കഴിഞ്ഞ വർഷമാണ് കോൺഗ്രസ്സ് സുപ്രീം കോടതിയെ സമീപിച്ചത്.
2017-ലാണ് ബിജെപി അംഗങ്ങളായ എസ് സ്വാമിനാഥൻ, കെ ജി സ്വാമിനാഥൻ, കെ ജി ശങ്കർ, വി സെൽവഗണപതി എന്നിവരെ കിരൺ ബേദി എംഎൽഎമാരായി നാമനിർദേശം ചെയ്തത്. ഈ വിഷയത്തിൽ പുതുച്ചേരി ഭരിച്ചിരുന്ന കോൺഗ്രസ്സിന്റെ വി നാരായണസ്വാമി സർക്കാരുമായി തർക്കമുണ്ടാവുകയായിരുന്നു. ഹൈക്കോടതിയിലെത്തിയ വിഷയത്തിൽ , മദ്രാസ് ഹൈക്കോടതി കിരൺ ബേദിക്കനുകൂലമായ വിധി പുറപ്പെടുവിച്ചിട്ടും ഈ മൂന്ന് എംഎൽഎമാരെ നിയമസഭയിൽ പ്രവേശിക്കുന്നതിൽ നിന്നും കോൺഗ്രസ് തടഞ്ഞിരുന്നു.
ഈ സാഹചര്യത്തിലാണ് വിഷയം അന്തിമ വിധിയ്ക്കായി സുപ്രീം കോടതിയുടെ പരിഗണനയിൽ വരുന്നത്. കേന്ദ്രഭരണപ്രദേശനിയമപ്രകാരം കേന്ദ്ര സർക്കാരിന് മൂന്ന് നിയമസഭാംഗങ്ങളെ നിർദ്ദേശിക്കാനുള്ള അധികാരമുണ്ട്. ഡൽഹിക്കു പുറമേ, പ്രത്യേക ഭരണഘടനാ ഉപക്ഷേപം വഴി തെരഞ്ഞെടുപ്പിലൂടെ നിയമിതമായ മന്ത്രി സഭയുള്ള ഒരേയൊരു കേന്ദ്രഭരണ പ്രദേശമാണ് പുതുച്ചേരി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam