
തിരുവനന്തപുരം: ദേശീയ പാതയോരത്തെ മദ്യശാലകളില്‍ മുനിസിപ്പല്‍ പരിധിയില്‍ ഇളവ് നല്‍കിയ ഉത്തരവില്‍ വ്യക്തതതേടി കോണ്‍ഗ്രസ് നേതാവ് വി.എം.സുധീരന്‍ സുപ്രീംകോടതിയെ സമീപിച്ചു. കോടതി ഉത്തരവി്ന്റെ ലംഘനമാണ് കേരളത്തില്‍ നടക്കുന്നതെന്ന് ഹര്‍ജിയില്‍ പറയുന്നു. ചണ്ഡീഗഡിന് ഇളവ് നല്‍കിയുള്ള ഉത്തരവ് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചപ്പോള്‍ രാജ്യത്തെ എല്ലാ മുനിസിപ്പിലാറ്റികള്‍ക്കുമായി വ്യാഗ്യാനിക്കപ്പെട്ടുവെന്നും ഹര്‍ജിയില്‍ പറയുന്നു.
രാജ്യത്ത് ദേശീയ പാതകളിലും സംസ്ഥാന പാതകളിലും 500 മീറ്റര്‍ പരിധിയില്‍ മദ്യശാലകള്‍ നിരോധിച്ചുകൊണ്ട് കഴിഞ്ഞ മാര്‍ച്ച് 29നാണ് സുപ്രീംകോടതി വിധി പുറപ്പെടുവിച്ചത്. വിധിയില്‍ ഇളവ് തേടി ചണ്ഡീഗഡ് അഡ്മിനിസ്‌ട്രേഷനും നിരവധി ബാറുടമകളും സുപ്രീംകോടതിയെ സമീപിച്ചു. കേസില്‍ വാദം കേട്ട സുപ്രീംകോടതി ജൂലായ് 11ന് മുനിസിപ്പല്‍ പരിധിയില്‍ വരുന്ന മദ്യശാലകളെ നിരോധന പരിധിയില്‍ നിന്ന് ഒഴിവാക്കി വിധി ഭേദഗതി ചെയ്തു.
അതിന് ശേഷം രാജ്യത്താകെ പ്രത്യേകിച്ച് കേരളത്തിലും കോടതി വിധി ദുരുപയോഗം ചെയ്യുകയാണെന്ന് സുപ്രീംകോടതിയില്‍ വ്യക്തത തേടി നല്‍കിയ ഹര്‍ജിയില്‍ കോണ്‍ഗ്രസ് നേതാവ് വി.എം.സുധീരന്‍ പറയുന്നു. ചണ്ഡീഗഡ് അഡ്മിനിസ്‌ട്രേഷന്‍ നല്‍കിയ ഹര്‍ജിയിലാണ് മുനിസിപ്പാലിറ്റികള്‍ക്ക് ഇളവ് നല്‍കിയത്.
എന്നാല്‍ ഇത് ഇതുസംബന്ധിച്ച കോടതി വിധി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചപ്പോള്‍ എല്ലാ മുനിസിപ്പാലിറ്റികള്‍ക്കുമായി വ്യാഗ്യാനിക്കപ്പെട്ടു. ഇക്കാര്യത്തില്‍ വ്യക്തതകുറവുണ്ട്. അതുകൊണ്ട് വിധിയില്‍ വ്യക്തത വരുത്തി പുതിയ ഉത്തരവ് ഇറക്കണം. കൂടാതെ സുപ്രീംകോടതി വിധി ദുരുപയോഗം ചെയ്യുന്നത് തടയാനുള്ള നിര്‍ദ്ദേശം നല്‍കണമെന്നും ഹര്‍ജി ആവശ്യപ്പെടുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam