
പാലക്കാട്: ഭിന്നശേഷിക്കാര്‍ക്കുള്ള വായ്പാ പദ്ധതിക്ക് അപേക്ഷിച്ച പാലക്കാട്ടെ ഗുണഭോക്താക്കളെ സർക്കാർ കബളിപ്പിക്കുന്നെന്ന് പരാതി. പണം കൈപ്പറ്റിയെന്ന് മുദ്രപത്രത്തിൽ എഴുതി നൽകി മാസങ്ങളായിട്ടും മിക്കവർക്കും വായ്പ കിട്ടിയില്ല. ഫണ്ടില്ലെന്നാണ് ധനവകുപ്പിന്‍റെ വിശദീകരണം. പത്തിരിപ്പാലയിലെ സുരേഷ് കുടയും കടലാസ് പേനയും ഉണ്ടാക്കിയാണ് കഴിഞ്ഞുകൂടുന്നത്. ഭിന്നശേഷിക്കാര്‍ക്കുള്ള സര്‍ക്കാര്‍ പദ്ധതിയായ കൈവല്യ വഴി വായ്പക്ക് അപേക്ഷിച്ചു. സ്വയം തൊഴില്‍ വായ്പയ്ക്ക് അര്‍ഹനെന്ന് കണ്ടെത്തി 50000 രൂപ ഉടന്‍ കിട്ടുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. പണം കൈപറ്റിയതായി എഴുതിനൽകി എട്ടുമാസങ്ങൾക്കിപ്പുറം ഒരു രൂപ പോലും കിട്ടിയിട്ടില്ല.
സുരേഷിനെപ്പോലെ 280 പേരാണ് കഴിഞ്ഞ ഒരുവർഷം മാത്രം കൈവല്യ പദ്ധതിക്ക് അപേക്ഷ നൽകിയത്. ഇതിൽ 21 പേർക്ക് മാത്രമേ പണം നൽകിയിട്ടുളൂ എന്ന് വിവരാവകാശ രേഖ വ്യക്തമാക്കുന്നു. കടലാസിൽ മാത്രമുളള പണം എന്ന് കൈയിൽ കിട്ടുമെന്നതിന് ഉദ്യോഗസ്ഥർക്കും മറുപടിയില്ല. ആരോരുമില്ലാത്തവരെ അവഗണിക്കുന്ന നിലപാടാണ് സർക്കാരിന്‍റേതെന്നാണ് ആരോപണം. അവഗണനയ്ക്കെതിരെ മനുഷ്യാവകാശ കമ്മീഷനെയും മുഖ്യമന്ത്രിയെയും സമീപിക്കാനിരിക്കുകയാണ് പാലക്കാട്ടെ ഭിന്നശേഷിക്കാരുടെ കൂട്ടായ്മ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam