
മലപ്പുറം: പി.വി. അന്‍വര്‍ എംഎല്‍എ പ്രതിയായ കൊലപാതക കേസില്‍ എം.എൽ.എയുടെ സഹോദരി പുത്രന്മാർ ഉൾപ്പടെ നാല് പ്രതികൾക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കും. മഞ്ചേരി കോടതിയിൽ പൊലീസ് റിപ്പോർട്ട് സമർപ്പിച്ചു. 23 വർഷം മുൻപ് നടന്ന കൊലപാതക കേസിലെ നാല് പ്രതികള്‍ വിദേശത്താണേന്ന റിപ്പോര്‍ട്ട് പോലീസ് മഞ്ചേരി കോടതിയില്‍ സമര്‍പ്പിച്ചു. കേസിലെ നാലാം പ്രതിയായിരുന്നു പി.വി.അൻവർ.
പി.വി. അന്‍വര്‍ എംഎല്‍എയുടെ സഹോദരി പുത്രന്മാരായ എടവണ്ണ മാലങ്ങാടന്‍ വീട്ടില്‍ ഷഫീക്ക്, ഷരീഫ് എന്നിവര്‍ക്കെതിരെയാണ് ലുക്കൗട്ട് നോട്ടീസ് . കേസില്‍ ഇനിയും അറസ്റ്റിലാകാനുള്ള നിലമ്പൂര്‍ സ്വദേശി മുനീര്‍, എളമരം സ്വദേശി കബീര്‍ എന്നിവര്‍ക്കെതിരെയും ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. പ്രതികള്‍ വിദേശത്താണെന്നാണ് കേസ് പരിഗണിക്കുന്ന മഞ്ചേരി കോടതിയില്‍ പൊലീസ് സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. 1995 ഏപ്രില്‍ 13നാണ് മലപ്പുറം ഒതായിയില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ മനാഫ് കൊല്ലപ്പെടുന്നത്. ഭൂമി സംബന്ധമായ തര്‍ക്കത്തെ തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍ മനാഫ് മരിച്ചപ്പോള്‍ പി വി അന്‍വര്‍ എംഎല്‍എ ഉള്‍പ്പെടെ 26 പേരാണ് കേസില്‍ പ്രതികളായത്.
പ്രധാന സാക്ഷി കൂറുമാറിയതോടെ നാലംപ്രതിയായ അന്‍വറിനെ ഉള്‍പ്പെടെ 21 പ്രതികളെ വെറുതെ വിട്ടു. സഹോദരി പുത്രന്മാരുള്‍പ്പടെ നാല് പേര്‍ വിദേശത്തേക്ക് കടന്നു. പ്രതികളുടെ രാഷ്ട്രീയ സ്വാധീനം മൂലം കേസ് അട്ടിമറിച്ചെന്നും തുടരന്വേഷണം വേണമെന്നുമാവശ്യപ്പട്ടാണ് മനാഫിന്‍റെ സഹോദരന്‍ അബ്ദുള്‍ റസാഖ് മഞ്ചേരി കോടതിയെ സമീപിച്ചത്. എന്നാല്‍ സഹോദരന്‍ വീണ്ടും ഹര്‍ജി നല്‍കിയതിനെ പ്രോസിക്യൂഷന്‍ കോടതിയില്‍ എതിര്‍ത്തു. കേസില്‍ അന്വേഷണം നടക്കുകയാണെന്നാണ് പ്രോസിക്യൂഷന്‍ നിലപാട്. കേസ് 12 ലേക്ക് മാറ്റി.വിചാരണ കോടതി വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള സര്‍ക്കാര്‍ അപ്പീലും മനാഫിന്റെ സഹോദരന്‍ അബ്ദുല്‍ റസാഖിന്റെ റിവിഷന്‍ ഹര്‍ജിയും ഇപ്പോള്‍ ഹൈക്കോടതിയുടെ പരിഗണിനയിലുമുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam