
കോഴിക്കോട്: മദ്രസയിൽ അഞ്ചാം ക്ലാസിൽ പഠിക്കുന്ന വിദ്യാർഥിയെ മുഖത്തടിച്ചു പരിക്കേൽപ്പിച്ചെന്ന പരാതിയിൽ മദ്രസാധ്യാപകന് അഞ്ച് കൊല്ലം തടവും ഒരു ലക്ഷം രൂപ പിഴയും. കരുവാരക്കുണ്ട് പുലിയോടൻ വീട്ടിൽ പി.മുഹമ്മദ് ഷബീബ് ഫൈസിയെയാണ് (27) സ്ത്രീകള്‍ക്കും കുട്ടികൾക്കുമെതിരായ അക്രമണം തടയാനുള്ള പ്രത്യേക കോടതി ശിക്ഷിച്ചത്.
പിഴ സംഖ്യ കുട്ടിക്ക് നൽകണമെന്നും പിഴയടച്ചില്ലെങ്കിൽ ഒരുകൊല്ലം കൂടി പ്രതി തടവനുഭവിക്കണമെന്നും വിധിയിലുണ്ട്. 2014 ജനുവരി ഒന്നിന് നല്ലളം ബസാറിലെ മദ്രസയിൽ വച്ച് 'ദ നെയിം ഓഫ് ഗോഡ്' എന്നത് ഗുഡ് എന്ന് തെറ്റായി വായിച്ചതിന് മുഖത്തടിച്ചെന്നാണ് കേസ്. ചെവിക്ക് പരിക്കേറ്റ കുട്ടി ആദ്യം വീട്ടിൽ സംഭവം അറിയിച്ചെങ്കിലും കാര്യമാക്കിയിരുന്നില്ല.
എന്നാൽ വേദന കൂടി ഡോക്ടർ പരിശോധിച്ചപ്പോൾ ഗുരുതര പരിക്കേറ്റതായി മനസിലായി. ഇതോടെ മാതാപിതാക്കൾ നല്ലളം പൊലീസിൽ വിവരമറിയിച്ചു. ഷിബു ജോർജാണ് പ്രൊസിക്യൂഷന് വേണ്ടി ഹാജരായത്. പ്രൊസിക്യൂഷന്‍ കേസില്‍ 11 സാക്ഷികളെ വിസ്തരിക്കുകയും 10 രേഖകൾ ഹാജരാക്കുകയും ചെയ്തു. ഇതില്‍ കുട്ടിയുടെയും ഡോക്ടറുടെയും മൊഴി നിര്‍ണ്ണായകമായി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam