
പാലക്കാട്: ജലനിരപ്പ് ഉയര്‍ന്നതോടെ മലമ്പുഴ അണക്കെട്ടിന്റെ ഷട്ടറുകള്‍ ഇന്ന് 12 മണിയോടെ തുറക്കും. പോത്തുണ്ടി ഡാമിനൊപ്പം മലമ്പുഴ അണക്കെട്ടുകൂടി തുറക്കുന്നതോടെ ഭാരതപ്പുഴയില്‍ ഉള്‍പ്പെടെ ജലനിരപ്പ് വന്‍തോതില്‍ ഉയരും. തീരപ്രദേശങ്ങളില്‍ ജാഗ്രതാ നിര്‍ദ്ദേശനം നല്‍കിയിട്ടുണ്ട്.
മലമ്പുഴ അണക്കെട്ടിന്റെ പരമാവധി സംഭരണ ശേഷിയായ 115 മീറ്ററിലേക്ക് ജലനിരപ്പ് അടുക്കുന്നതോടയാണ് ഷട്ടറുകള്‍ തുറക്കുന്നത്. 114 മീറ്റര്‍ പിന്നിട്ടതോടെ, മൂന്നുതവണ ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചു. താഴ്ന്ന പ്രദേശങ്ങള്‍ വെളളത്തിലാവാന്‍ സാധ്യതയുളളതിനാല്‍ ജില്ലാകളക്ടറുടെ അധ്യക്ഷതയില്‍ ജലവിഭവ വകുപ്പ്, പൊലീസ്, റവന്യൂ, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്നു. ദുരന്തനിവാരണ സേനയുടെ തൃശ്ശൂര്‍ യുണിറ്റിലുളള ഉദ്യോഗസ്ഥര്‍ മലമ്പുഴ അണക്കെട്ടും പരിസരവും പരിശോധിച്ചു.
നാലുവര്‍ഷത്തിന് ശേഷമാണ് മഴക്കാലത്ത് മലമ്പുഴ ഡാം തുറക്കുന്നത്. കല്‍പ്പാത്തി പുഴയിലും കൈവഴികളിലും ജലനിരപ്പ് വന്‍തോതില്‍ ഉയരും. അകത്തേത്തറ, മലമ്പുഴ, പുതുപ്പരിയാരം പഞ്ചായത്തുകളില്‍ പ്രത്യേക ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ശക്തമായ മഴ തുടരുന്നതിനാല്‍ മംഗലം ഡാമിന്റെ ഷട്ടറുകള്‍ ഇനിയും ഉയര്‍ത്തേണ്ടിവരും. പോത്തുണ്ടിക്കും മംഗലം ഡാമിനുമൊപ്പം മലമ്പുഴ കൂടി തുറന്നാലും വന്‍തോതില്‍ ദുരിതാശ്വാസ ക്യാംപുകള്‍ തുറക്കേണ്ടിവരില്ലെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ വിലയിരുത്തല്‍.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam