മലപ്പുറം: പൂക്കോട്ടുംപാടത്ത് ക്ഷേത്രത്തില്‍ നാശനഷ്ടങ്ങളുണ്ടാക്കിയകേസില്‍ പിടിയിലായ മോഹനകുമാര്‍ , 11 വർഷം മുന്‍പ് തിരുവനന്തപുരം കിളിമാനൂരിൽ വൃദ്ധയെ കൊന്ന് കുളത്തിൽതള്ളിയ ആളാണെന്ന് പൊലീസ്. ഈ കൊലപാതകത്തിന് ശേഷമാണ് ആൾമാറാട്ടം നടത്തി മലപ്പുറംജില്ലയിലെ വിവിധയിടങ്ങളിൽ താമസം തുടങ്ങിയത്. കൊലപാതക കേസ് കൂടാതെ മറ്റ് നിരവധിക്കേസുകളിലും ഇയാൾ പ്രതിയാണെന്ന് തെളിഞ്ഞിട്ടുണ്ട്.
പൂക്കോട്ടുംപാടം വില്ല്വത്ത് ക്ഷേത്രത്തില്‍ ഓട് പൊളിച്ച് അകത്തുകയറി നാശനഷ്ടങ്ങളുണ്ടാക്കിയ കേസില് പിടിയിലായ പ്രതി തിരുവനന്തപുരം കവടിയാര്‍ സ്വദേശിയാണെന്നും പേര് രാജാറാം മോഹൻദാസ് പോറ്റിയെന്നുമാണ് പൊലീസിനോട് പറഞ്ഞിരുന്നത്.സംശയം തോന്നിയ പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഇയാളുടെ പേര് മോഹനകുമാര്‍ എന്നാണെന്നും സ്വദേശം കിളിമാനൂര്‍ ആണെന്നും വ്യക്തമായത്.
പേരും വിലാസവും മാറ്റിപറയാൻ കാരണം മറ്റ് കേസുകളില്‍കൂടി പ്രതിയായതായിരിക്കാമെന്ന സംശയത്തെതുടര്‍ന്ന് പൊലീസ് അന്വേഷണം സംസ്ഥാനമാകെ വ്യാപിപ്പിച്ചു.ഇതോടെ മോഹനകുമാറിനെതിരെ നിരവധികേസുകളുടെ വിവരങ്ങള്‍ പല ജില്ലകളില്‍ നിന്നായി പൊലീസിനു കിട്ടി.കൂടുതലും ക്ഷേത്ര ആക്രമങ്ങളുമായി ബന്ധപെട്ടതായിരുന്നു.
ഇതിനിടയില്‍ തിരുവനന്തപുരം കളിമാനൂരില്‍ കമലാക്ഷിയെന്ന സ്ത്രീയെ കൊലപെടുത്തി ക്ഷേത്രകുളത്തില്‍ ഉപേക്ഷിച്ച കേസിലും മോഹനകുമാര്‍ പ്രതിയാണെന്ന് വ്യക്തമായി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പതിനാല് ദിവസത്തേക്ക് റിമാന്‍റ് ചെയ്തു.കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി പ്രതിയ കസ്റ്റഡിയില്‍ വാങ്ങുമെന്ന് പൊലീസ് അറിയിച്ചു.