
ദില്ലി: ഈ വർഷത്തെ ജെസിബി സാഹിത്യ സമ്മാനം മലയാളം എഴുത്തുകാരൻ ബെന്യാമിന്. ബെന്യാമിന്റെ 'മുല്ലപ്പൂനിറമുള്ള പകലുകള്‍' എന്ന നോവലിന്റെ ഇംഗ്ലീഷ് പരിഭാഷയായ 'ജാസ്മിന്‍ ഡെയ്സി'നാണ് പുരസ്കാരം. 25 ലക്ഷം രൂപയാണ് സമ്മാനത്തുക. ജെസിബി ലിറ്റററി ഫൗണ്ടേഷന്റെ പ്രഥമ പുരസ്‌കാരമാണ് ബുധനാഴ്ച പ്രഖ്യാപിച്ചത്.
ഷഹനാസ് ഹബീബാണ് നോവൽ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത്. ഇവര്‍ക്ക് അഞ്ചുലക്ഷം രൂപ സമ്മാനമായി ലഭിക്കും. യുഎസിലെ മാസച്യുസെറ്റ്സിലുള്ള ബേ പാത്ത് സര്‍വകലാശാലയില്‍ അധ്യാപികയാണ് ഷഹനാസ് ഹബീബ്. കേരളത്തിൽ ജനിച്ചുവളർന്ന ഷഹനാസിന്റെ മലയാള സാഹിത്യത്തിലെ ആദ്യത്തെ പരിഭാഷയാണ് ജാസ്മിന്‍ ഡെയ്സ്. പേരിടാത്തൊരു പശ്ചിമേഷ്യൻ രാജ്യത്ത് റേഡിയോ ജോക്കി ആയി ജോലി ചെയ്യുന്ന സമീര എന്ന പാകിസ്താനിൽനിന്നുള്ള യുവതിയുടെ കഥയാണ് ജാസ്മിന്‍ ഡെയ്സിലൂടെ എഴുത്തുകാരൻഡ തുറന്നു കാട്ടുന്നത്.
രാജ്യത്തെ ഏറ്റവും വലിയ പുരസ്‌കാരത്തുകയുള്ള സാഹിത്യസമ്മാനമാണ് ജെസിബി. ഇന്ത്യക്കാര്‍ ഇംഗ്ലീഷിലെഴുതിയതോ, മറ്റ് ഇന്ത്യന്‍ ഭാഷകളിൽനിന്ന് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയതോ ആയ സാഹിത്യ രചനകളാണ് പുരസ്‌കാരത്തിന് അർഹമാകുക. ചലച്ചിത്ര സംവിധായിക ദീപ മേത്ത, സംരംഭകനും പണ്ഡിതനുമായ രോഹന്‍ മൂര്‍ത്തി, നോവലിസ്റ്റും നാടകരചയിതാവുമായ വിവേക് ഷാന്‍ബാഗ്, പരിഭാഷക ആര്‍ഷിയ സത്താര്‍, സാഹിത്യകാരി പ്രിയംവദ നടരാജന്‍ എന്നിവരടങ്ങിയ സമിതിയാണ് ജേതാവിനെ തെരഞ്ഞെടുത്തത്. എട്ട് ഭാഷകളിൽ നിന്നായി 42 കൃതികളാണ് മത്സരത്തിൽ പങ്കെടുത്തത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam