മലയാളി നഴ്സ് രാജസ്ഥാനിലെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍; ദുരൂഹതയെന്ന് ബന്ധുക്കള്‍

By Web DeskFirst Published Jun 14, 2017, 2:57 PM IST
Highlights

രാജസ്ഥാനിലെ കരോളിയില്‍ മലയാളി നഴ്‌സ് മരിച്ച സംഭവത്തില്‍ ദുരൂഹത തുടരുന്നു. തിരുവല്ല കുറ്റപ്പുഴ സ്വദേശിയും ജയ്പൂരിലെ സ്വകാര്യ ആശുപത്രിയില്‍ നഴ്‌സുമായിരുന്ന ശ്യാമയുടെ മരണത്തിലാണ് ദുരൂഹത. ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം അഴുകിയ നിലയിലാണെന്ന് അവിടെയെത്തിയ ബന്ധുക്കള്‍ അറിയിച്ചു‍. മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാന്‍ പറ്റാത്ത അവസ്ഥയിലായതിനാല്‍ കരോളിയില്‍ തന്നെ സംസ്കരിക്കാനുള്ള ശ്രമം തുടരുകയാണ്. സഹപാഠിയായിരുന്ന യുവാവിന്‍റെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് ശ്യാമയുടെ അച്ഛന്‍ പ്രകാശനും ബന്ധുക്കളുമാണ് കരോളിയിലെത്തിയത്. ശ്യാമ കൊല്ലപ്പെട്ടതാണെന്ന സംശയത്തിലാണ് ബന്ധുക്കള്‍.

ജയ്പൂരിലെ സ്വകാര്യ ആശുപത്രിയില്‍ നഴ്‌സിംഗ് അധ്യാപികയായിരുന്ന തിരുവല്ല കുറ്റപ്പുഴ സ്വദേശി ശ്യാമയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ജയ്പൂരില്‍നിന്ന് 180 കിലോമീറ്റര്‍ അകലെയുള്ള കരോളി എന്ന സ്ഥലത്തുവെച്ചാണ് ശ്യാമ മരിച്ചത്. ഇന്നലെ രാത്രി ഒന്‍പത് മണിയോടെ കരോളി പൊലീസ് തിരുവല്ലയിലുള്ള വീട്ടില്‍ വിളിച്ച് വിവരമറിയിക്കുകയായിരുന്നു. നഴ്‌സിംഗ് പഠന കാലത്ത് ശ്യാമയുടെ സഹപാഠിയായിരുന്ന വിഷ്ണു ഗുരുജറിന്റെ വീട്ടിലാണ് ശ്യാമയുടെ മൃതദേഹം കണ്ടെത്തിയത്. ഇന്നലെ വൈകിട്ടോടെ വീട്ടിലെത്തിയ ശ്യാമ ആത്മഹത്യ ചെയ്യുകയായിരുന്നെന്ന് വിഷ്ണുവും അമ്മയും പൊലീസിനെ അറിയിക്കുകയായിരുന്നു. കൂടുതല്‍ വിവരങ്ങള്‍ ശ്യാമയുടെ വീട്ടുകാര്‍ക്കറിയില്ല.

മധ്യപ്രദേശിലെ ഗ്വാളിയോറിലാണ് ശ്യാമ ബി.എസ്.സി നഴ്‌സിംഗ് പഠിച്ചത്. ഇവിടെ ശ്യാമയുടെ സഹപാഠിയായിരുന്നു വിഷ്ണു ഗുരുജര്‍. ഇവര്‍ തമ്മില്‍ അടുപ്പത്തിലായിരുന്നെന്ന് ശ്യാമയുടെ സുഹൃത്തുക്കള്‍ പറയുന്നു. കഴിഞ്ഞ ഡിംസബറിലാണ് ജോലിക്കായി 25 വയസുകാരിയായ ശ്യാമ ജയ്പൂരില്‍ പോകുന്നത്. പിന്നീട് നാട്ടിലേക്ക് വന്നിട്ടില്ല. കഴിഞ്ഞ വ്യാഴാഴ്ച ജോലി കഴിഞ്ഞ് ആശുപത്രിയില്‍നിന്ന് അവധിയെടുത്ത് പോയതായി വീട്ടുകാര്‍ക്ക് വിവരം കിട്ടിയിട്ടുണ്ട്. ഇന്നലെ രാത്രി എട്ട് മണിയോടെ അമ്മയുടെ സഹോദരിയെ ഫോണില്‍ വിളിച്ച ശ്യാമ രണ്ട് ദിവസത്തിനകം നാട്ടിലെത്തുമെന്ന് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് മരണം സംഭവിച്ചത്. കുറ്റപ്പുഴ സ്വദേശി പ്രകാശിന്റെയും ഹോമിയോ ഡോക്ടറായ സരോജത്തിന്റെയും മകളാണ് ശ്യാമ.

click me!