ബാഗ് നന്നാക്കാനെന്ന വ്യാജേനെയാണ് മോഷ്ടാവ് ട്രെയിനിൽ കയറിയത്. ബാഗ് വലിച്ചെടുക്കുന്നത് തടയാൻ ശ്രമിച്ച സാവിത്രിയെ ബെൽറ്റുപയോഗിച്ച് മോഷ്ടാവ് ആക്രമിച്ചു.
ലക്നോ: കേരള സമ്പർക്ക് ക്രാന്തി എക്സ്പ്രസിൽ മലയാളി വൃദ്ധയെ ആക്രമിച്ച് ബാഗും പണവും കവർന്നു. ദില്ലിയിലേക്ക് പോവുകയായിരുന്ന വടക്കാഞ്ചേരി സ്വദേശി സാവിത്രിക്കാണ് പണവും ബാഗും നഷ്ടപ്പെട്ടത്. ഉത്തര്‍പ്രദേശിലെ മഥുര സ്റ്റേഷൻ പിന്നിട്ട ശേഷമായിരുന്നു ആക്രമണം. സാവിത്രി ബഹളം വച്ചപ്പോൾ മോഷ്ടാവ് ഓടുന്ന ട്രെയിനിൽ നിന്ന് ബാഗുമായി ചാടി രക്ഷപ്പെട്ടു. പരാതിപ്പെടാൻ ടിടിഇ പോലും ഉണ്ടായിരുന്നില്ലെന്നും ആരോപണമുണ്ട്.
ഭർത്താവിനൊപ്പം രണ്ടാം ക്ലാസ് എസി കമ്പാർട്ട്മെന്റിലാണ് സാവിത്രി സഞ്ചരിച്ചിരുന്നത്. ബാഗ് നന്നാക്കാനെന്ന വ്യാജേനെയാണ് മോഷ്ടാവ് ട്രെയിനിൽ കയറിയത്. ബാഗ് വലിച്ചെടുക്കുന്നത് തടയാൻ ശ്രമിച്ച സാവിത്രിയെ ബെൽറ്റുപയോഗിച്ച് മോഷ്ടാവ് ആക്രമിച്ചു. സംഭവത്തിന് ശേഷം പരാതിപ്പെടാൻ ടിടിഇ ഉൾപ്പെടെ ആരുമുണ്ടായില്ലെന്ന് ഇവർ പറയുന്നു.
ന്യൂഡെൽഹി റെയിൽവേ പൊലീസ് സ്റ്റേഷനിൽ എത്തിയാണ് ഇവർ പരാതി നൽകിയത്.ബാഗിൽ പണവും, ഫോണും ആധാർ കാർഡുൾപ്പെടെയുള്ള അവശ്യരേഖകളുമാണ് ഉണ്ടായിരുന്നത്. ട്രെയിനിലെ മറ്റുയാത്രക്കാരുടെ സാധനങ്ങളും മോഷണം പോയിട്ടുണ്ടെന്ന് ഇവർ പറയുന്നു.