
പത്തനംതിട്ട: ശബരിമലയില്‍ നിന്ന് മലയരയ, കുറവ വിഭാഗങ്ങളെ എല്ലാ വിധ അവകാശങ്ങളില്‍ നിന്ന് അടിച്ചോടിച്ചവര്‍ തന്നെയാണ് ഇന്നവിടെ ശുദ്ധിക്രിയ നടത്തുന്നതെന്ന് മലയരയ സമാജം നേതാവ് പി കെ സജീവ്. ശബരിമലയില്‍ ഇപ്പോള്‍ നടക്കുന്നത് അയിത്താചരണ ഭാഗമായുള്ള കാര്യങ്ങളാണ്. സ്ത്രീകള്‍ അശുദ്ധരാണെന്ന് ഏത് പ്രത്യയ ശാസ്ത്രത്തിന്റെ അടിസ്ഥാനത്തിലാണ് പറയുന്നത്. ഏറ്റവും വിശുദ്ധരാണവരാണ് സ്ത്രീകള്‍. ലോകത്തില്‍ ഏറ്റവും അധികം ത്യാഗം അനുഭവിച്ചവര്‍ സ്ത്രീകളാണ്. അവരെ അശുദ്ധരായി പ്രഖ്യാപിക്കുന്നത് പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നതല്ലെന്നും പി കെ സജീവ് പ്രതികരിച്ചു.
ശബരിമല യുവതീപ്രവേശനത്തെ തുടര്‍ന്ന് നടയടച്ച നടപടിയെ വിമര്‍ശിച്ച് സംസാരിക്കകയായിരുന്നു പി കെ സജീവ്. അംബേദ്കര്‍ ഒരിക്കല്‍ പറഞ്ഞിരുന്നു പൗരോഹിത്യവും ഭരണഘടനയും തമ്മില്‍ ഏറ്റുമുട്ടലുണ്ടാവുമെന്ന്. ഇവിടെ അത് സംഭവിച്ചിരിക്കുന്നു. പൗരോഹിത്യത്തിന്റെ ഭരണഘടന മനുസ്മൃതിയാണ്. നഃ സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി എന്ന പൗരോഹിത്യ പ്രത്യയശാസ്ത്രത്തിന് മാത്രമേ ഭരണഘടനയെ വെല്ലുവിളിക്കാനാവൂ. ഇവിടെ നടയടച്ചു ശുദ്ധിക്രിയ നടത്തി ഭരണഘടനയെയും സുപ്രീംകോടതിയെയുമാണ് വെല്ലുവിളിച്ചത്. അതിനെ അനുവദിക്കാന്‍ പാടില്ല.
ഇവര്‍ക്കെതിരെ കോടതി അലക്ഷ്യത്തിന് കേസെടുക്കുകയാണ് വേണ്ടത്.
കയറിയ സ്ത്രീകളില്‍ ഒരാള്‍ ദളിത് കൂടിയാണ്. അതിനാല്‍ പട്ടികജാതി പട്ടിക വര്‍ഗ്ഗ പീഡന നിരോധന നിയമപ്രകാരം കേസെടുക്കണമെന്നും പി കെ സജീവ് പറഞ്ഞു. യുവതി പ്രവേശനത്തിനായുള്ള പ്രതിഷേധത്തെ ഗൗരവത്തില്‍ കാണേണ്ട. എല്ലാ നവ്വോത്ഥാന മുന്നേറ്റത്തിനെതിരേയും പ്രതിഷേധം ഉണ്ടായിട്ടുണ്ട്. പക്ഷെ കേരളത്തിലെ അടിസ്ഥാന ജന വിഭാഗം സുപ്രീം കോടതി വിധിക്കൊപ്പമുണ്ട്. സര്‍ക്കാര്‍ പക്വവും പാകവുമായാണ് ഈ വിഷയത്തെ നേരിട്ടതെന്നും യുവതി പ്രവേശത്തത്താല്‍ വിശ്വാസികളുടെ വിശ്വാസമൊന്നും വ്രണപ്പെട്ടിട്ടില്ലെന്നും സജീവ് പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam