2016 മുതല്‍ 2025 വരെ വിരമിച്ച അങ്കണവാടി പ്രവര്‍ത്തകരില്‍ 2016ന് ശേഷം അനാരോഗ്യം ഉള്‍പ്പടെയുള്ള വിവിധ കാരണങ്ങളാല്‍ 500ല്‍പ്പരം അങ്കണവാടി പ്രവര്‍ത്തകര്‍ക്ക് പെന്‍ഷന്‍ നഷ്ടമായിരുന്നു.

തിരുവനന്തപുരം: കേരള അങ്കണവാടി വര്‍ക്കേര്‍സ് & ഹെല്‍പ്പേഴ്‌സ് ക്ഷേമനിധി ബോര്‍ഡില്‍ നിന്നും ക്ഷേമനിധി വിഹിതം അടക്കുന്നതില്‍ മുടക്കം വന്നിട്ടുള്ളതും കുടിശ്ശിക അടച്ച് അംഗത്വം പുനരുജ്ജീവിപ്പിക്കാന്‍ കഴിയാത്തതുമായ 30 മുതല്‍ 40 വര്‍ഷം വരെ സേവനകാലയളവുള്ള അങ്കണവാടി പ്രവര്‍ത്തകരുടെ നഷ്ടമായ പെന്‍ഷന്‍ അനുവദിക്കുന്നതിന് ഉത്തരവായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 2016 മുതല്‍ 2025 വരെ വിരമിച്ച അങ്കണവാടി പ്രവര്‍ത്തകരില്‍ 2016ന് ശേഷം അനാരോഗ്യം ഉള്‍പ്പടെയുള്ള വിവിധ കാരണങ്ങളാല്‍ 500ല്‍പ്പരം അങ്കണവാടി പ്രവര്‍ത്തകര്‍ക്ക് പെന്‍ഷന്‍ നഷ്ടമായിരുന്നു.

Add Asianetnews as a Preferred SourcegooglePreferred

ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നിലവിലുള്ള ആക്ട് ഭേദഗതി ചെയ്ത് പ്രസ്തുത കാലയളവിലെ പെന്‍ഷന്‍ നല്‍കാന്‍ തീരുമാനമായതെന്ന് മന്ത്രി അറിയിച്ചു. ശൂന്യ വേതനാവധി കാലയളവില്‍ 6 മാസത്തില്‍ കൂടുതല്‍ അംശദായം അടയ്ക്കാതെ അംഗത്വം നഷ്ടപ്പെട്ട് പെന്‍ഷന്‍ നഷ്ടമായ വിരമിച്ച അങ്കണവാടി പ്രവര്‍ത്തകര്‍ക്ക് മുടക്കം വരുത്തിയ വിഹിതം, അംശദായം ഒടുക്കി പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ അനുവദിക്കുന്നതിനാണ് പ്രത്യേക അനുമതി നല്‍കി ഉത്തരവായത്.