
തിരുവനന്തപുരം: പ്രളയത്തെ തുടര്‍ന്ന് വീട്ടില്‍ വെള്ളം കയറിയതോടെ നടി മല്ലിക സുകുമാരനെ ചെമ്പില്‍ ഇരുത്തി കൊണ്ടുപോകുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ ഏറ്റുവാങ്ങിയിരുന്നു. എന്നാല്‍ സംഭവിച്ചത് പ്രളയമല്ലെന്നും മറ്റൊന്നാണെന്നുമുള്ള വിശദീകരണവുമായി മല്ലിക സുകുമാരന്‍.
തന്‍റെ വീട് പ്രളയത്തില്‍ മുങ്ങിയിട്ടില്ല, വീട്ടില്‍ വെള്ളം കയറിയെന്നത് നേരാണ്. എന്നാല്‍ അത് പ്രളയ ജലമല്ല. വീട്ടിനകത്തുണ്ടായിരുന്ന ചെറിയ കുളം വൃത്തിയാക്കിയപ്പോള്‍ അതിനോട് ചേര്‍ന്നുള്ള ഓടയിലൂടെ കനാലിലെ വെള്ളത്തിന്‍റെ പ്രഷറില്‍ അകത്തേയ്ക്ക് വെള്ളം കയറിയതാണെന്ന് മല്ലിക സുകുമാരന്‍ വിശദീകരിച്ചു.
വീട് മൊത്തം വെള്ളമായതോടെ 75 മീറ്റര്‍ അകലെയുള്ള കാറില്‍ കയറി മറ്റൊരിടത്തേക്ക് പോകാന്‍ തീരുമാനിക്കുകയായിരുന്നു. നടന്നു പോകാമായിരുന്നു പക്ഷേ കൂടെയുള്ളവരുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് ചെമ്പില്‍ കയറിയത്. എന്നാല്‍ ചെമ്പില്‍ പോകുന്ന ചിത്രമെടുത്ത് മല്ലിക സുകുമാരന്‍റെ വീട് പ്രളയത്തില്‍ മുങ്ങിയെന്ന തരത്തിലാണ് പ്രചരിച്ചത്. ചിത്രം വൈറലായതോടെ നിരവധി പേര്‍ അവരെ പരിഹസിച്ച് സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയിരുന്നു. ഇവരോട് പരാതിയില്ലെന്നും മല്ലിക വ്യക്തമാക്കി.
എന്നാല്‍ ഫോട്ടോ പ്രചരിച്ചതോടെ നിരവധി പേര്‍ തന്നെ വിളിച്ചും മെസ്സേജ് അയച്ചും വിവരങ്ങള്‍ തിരക്കി. മറുപടി നല്‍കി മടുത്തു. 5000 പേര്‍ക്കെങ്കിലും മറുപടി കൊടുത്തിട്ടുണ്ടാകും. അത്രതന്നെ കോളുകളും വന്നിട്ടുണ്ട്. ഇനി ടൈപ്പ് ചെയ്യാന്‍ വയ്യ അതുകൊണ്ടാണ് നേരിട്ട് വിശദീകരണം നല്‍കുന്നതെന്നും മല്ലിക ഓഡിയോ സന്ദേശത്തിലൂടെ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam