
മന്ത്രി എം എം മണിയുടെ സഹോദരൻ സനകൻടെ ദുരൂഹ മരണവുമായ് ബന്ധപ്പെട്ട് അടിമാലി പോലീസ് ഒരാളെ അറസ്റ്റ് ചെയ്തു. അടിമാലിയിൽ വച്ച് സനകനെ ഇടിച്ച കാറിന്‍റെ ഡ്രൈവർ മുരിക്കാശ്ശേരി ഉപ്പുതോട് സ്വദേശി എബി ജോസാണ് അറസ്റ്റിലായത്.
കഴിഞ്ഞ മാസം ഏഴിന് വെളളത്തൂവലിൽ പാതയോരത്ത് അവശനിലയിൽ കണ്ടെത്തിയ സനകൻ പിന്നീട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. സനകന്‍റെ മരണത്തിൽ ദുരൂഹതയാരോപിച്ചുളള ഊമക്കത്തിനെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് എബി അറസ്റ്റിലായത്. കാറിടിച്ച സനകനെ താലൂക്കാശുപത്രിയിൽ എത്തിച്ചതായും പരിശോധനയിൽ പരിക്കൊന്നും കാണാഞ്ഞതിനാൽ ഡോക്ടർ വിട്ടിയച്ചതായുമാണ് എബി പറഞ്ഞത്. തുടർന്ന് പോസ്റ്റ്മാർട്ടം റിപ്പോർട്ടടക്കമുളള തെളിവുകൾ പരിശോധിച്ചായിരുന്നു പോലീസ് നടപടി.
സനകന്ടേത് സ്വാഭാവിക മരണമെന്നായിരുന്നു നേരത്തേ പോലീസ് വിലയിരുത്തിയത്. പിന്നീട് മന്ത്രിക്കും ഇടുക്കി ജില്ലാ പൊലീസ് സൂപ്രണ്ടിനും കിട്ടിയ ഊമക്കത്തിലാണ് കാർ ഇടിച്ചതായുളള സൂചന കിട്ടുന്നത്. എംഎംമണിയുടെ ഇളയ സഹോദരനാണ് മരണമടഞ്ഞ സനകൻ. അടിമാലി പത്താം മൈലിലെ വീട്ടിൽ നിന്നും ഇരുപതേക്കറിലെ മകളുടെ വീട്ടിലേക്കുളള യാത്രക്കിടെയാണ് സനകൻ അപകടത്തിൽപെട്ടത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam