
ദില്ലി: വളര്‍ത്തുനായയുടെ ദേഹത്ത് വാഹനം ഇടിച്ചതിന് ഡ്രൈവറെ കുത്തിക്കൊന്നു. ഡ്രൈവറുടെ സഹോദരനും ഗുരുതരമായി പരിക്കേറ്റു. ദില്ലിയിലെ ഉത്തംനഗറില്‍ നടന്ന സംഭവത്തില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികളുടെ മാതാപിതാക്കളും ചില അയല്‍ക്കാരും ചേട്ടനെ ആക്രമിക്കാന്‍ പ്രേരിപ്പിക്കുന്നുണ്ടായിരുന്നു. കാര്യമായ പരിക്കൊന്നും നായക്ക് പറ്റിയിരുന്നില്ല.
മോഹന്‍ ഗാര്‍ഡന് സമീപം അര്‍ധരാത്രിയിലാണ് സംഭവം. ടെംപാ ഡ്രൈവറായ വിജേന്ദറാണ് അയല്‍വാസിയായ സഹോദരന്‍മാരുടെ കുത്തേറ്റ് മരിച്ചത്. വിജേന്ദറിനെ മര്‍ദ്ദിക്കുന്നത് തടയാന്‍ ശ്രമിച്ചപ്പോഴാണ് സഹാരന് രാജേഷ് റാണയ്ക്കും കുത്തേറ്റത്. ദീന്‍ ദയാല് ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലാണ് രാജേഷ്. ജോലി കഴിഞ്ഞ മടങ്ങവേ വീടിന് സമീപം വെച്ച് വിജേന്ദറിന്‍റെ വാഹനം നായയുടെ ദേഹത്ത് ഉരസി.
ഇത് കണ്ട് നായയുടെ ഉടമയായ അങ്കിതും സഹോദരന്‍ പരസും വിജേന്ദറുമായി തര്‍ക്കമായി. വീട്ടില്‍ വാടകയ്ക്ക്താമസിക്കുന്ന ദേവ് ചോപ്രയും ഇവരോടൊപ്പം ചേര്‍ന്നു. തര്‍ക്കത്തിനൊടുവില്‍ മുവരും കത്തിയും സ്ക്രൂഡൈവറും ഉപയോഗിച്ച് വിജേന്ദറിനെ കുത്തുകയായിരുന്നു.
വിജേന്ദറിന്‍റെ നിലവിളി കേട്ട് എത്തിയ സഹോദരനെയും ഇവര്‍ ആക്രമിച്ചു. ആക്രമണത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ ലഭ്യമായിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മൂന്ന് പ്രതികളും ആക്രമണത്തിന് പിന്നാലെ ഒളിവില്‍പോയി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam