
തെലുങ്കാന: ഫേസ്ബുക്കിലൂടെ കഞ്ചാവും മയക്കുമരുന്നും വില്‍ക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ഒരു മറവുമില്ലാതെയാണ് ഹൈദരാബാദില്‍ ടെക്കിയായ കൗസ്തവ് ബിശ്വാസ് ശ്രമിച്ചതെന്നത് പോലീസ് പറയുന്നത്. 'എന്റെ കയ്യില്‍ കുറച്ച് മോളിയും ചാര്‍ളിയുമുണ്ട്. ഓര്‍ഡര്‍ ചെയ്യുന്നവര്‍ക്ക് എവിടെയാണെങ്കിലും എത്തിച്ചു തരുന്നതാണ്. ചാര്‍ളിക്ക് 4000 രൂപയും മോളിക്ക് 1000 രൂപയുമാണ് വില. ആവശ്യമുള്ളവര്‍ ബന്ധപ്പെടുക' എന്നായിരുന്നു ബിശ്വാസിന്റെ കുറിപ്പ്.
പോസ്റ്റിനേക്കുറിച്ച് വിവരം ലഭിച്ചതോടെ എക്‌സൈസ് ഡിപ്പാര്‍ട്ട്‌മെന്റ് പരിശോധന നടത്തി കഞ്ചാവ് പിടിച്ചെടുത്തു. യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കൂടുതല്‍ ചോദ്യം ചെയ്യലില്‍ ലഹരി മരുന്ന് വില്‍പ്പനക്കാരുമായി ബന്ധമുണ്ടെന്ന് ഇയാള്‍ സമ്മതിച്ചു. പിന്നാലെ ഇയാളുടെ കൂട്ടാളിയായ സയ്ദ് അലി എന്ന യുവാവിനെയും പിടികൂടി. ആശുപത്രി പരിസരത്ത് കൊക്കെയ്‌നും കഞ്ചാവും കൈമാറാനെത്തിയപ്പോഴാണ് ഇയാള്‍ പിടിയിലായത്.
സാധാരണ കേസുകളില്‍ നിന്ന് വ്യത്യസ്തമാണ് യുവാവിന്റെ കേസെന്ന് പോലീസ് പറഞ്ഞു. ഒരു മറയുമില്ലാതെയാണ് ഇയാള്‍ ഫെയ്‌സ്ബുക്കില്‍ കച്ചവടം നടത്തിയത്. സ്വന്തമായി എല്‍എസ്ഡിയും കഞ്ചാവും ഉപയോഗിക്കുന്ന ചിത്രങ്ങളും പോസ്റ്റ് ചെയ്തിട്ടുണ്ട്. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചതായും പോലീസ് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam