ആളുകളെ ഭീഷണിപ്പെടുത്തുക, വടിവാള്‍, പേപ്പര്‍കട്ടര്‍ തുടങ്ങിയ ആയുധങ്ങള്‍ ഉപയോഗിച്ച് ദേഹോപദ്രവം ഏല്‍പിക്കല്‍, പൊതുമുതല്‍ നശിപ്പിക്കല്‍, സ്ത്രീകള്‍ക്കെതിരായ ആക്രമണം എന്നിവയാണ് ഇയാളുടെ സ്ഥിരം കുറ്റകൃത്യ രീതി

കോഴിക്കോട്: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ വകുപ്പ് ചുമത്തി സെന്‍ട്രല്‍ ജയിലില്‍ അടച്ചു. കോഴിക്കോട് താമരശ്ശേരി അമ്പായത്തോട് സ്വദേശി മീന്‍കുളത്ത് ചാലില്‍ ബംഗ്ലാവില്‍ റോഷന്‍ ജേക്കബ് ഉമ്മനെ(39)തിരെയാണ് പൊലീസ് നടപടി. താമരശ്ശേരി, കോഴിക്കോട് ടൗണ്‍, കണ്ണൂര്‍, വളപട്ടണം തുടങ്ങിയ സ്റ്റേഷനുകളിലായി നിരവധി കേസുകളാണ് ഇയാളുടെ പേരിലുള്ളത്. ആളുകളെ ഭീഷണിപ്പെടുത്തുക, വടിവാള്‍, പേപ്പര്‍കട്ടര്‍ തുടങ്ങിയ ആയുധങ്ങള്‍ ഉപയോഗിച്ച് ദേഹോപദ്രവം ഏല്‍പിക്കല്‍, പൊതുമുതല്‍ നശിപ്പിക്കല്‍, സ്ത്രീകള്‍ക്കെതിരായ ആക്രമണം എന്നിവയാണ് ഇയാളുടെ സ്ഥിരം കുറ്റകൃത്യ രീതി.

കോഴിക്കോട് ടൗണ്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ സ്ഥിതി ചെയ്യുന്ന കോടതിയിലെ ജഡ്ജിനെ നേരിട്ട് വെട്ടിക്കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ കേസില്‍ നിലവില്‍ ജയില്‍വാസം അനുഭവിക്കുകയാണ് ഇയാളിപ്പോള്‍. ടൗണ്‍ സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ട് പ്രകാരം കോഴിക്കോട് സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ സമര്‍പിച്ച ശുപാര്‍ശയില്‍ കോഴിക്കോട് ജില്ലാ കലക്ടറാണ് റോഷനെതിരേ കാപ്പ ചുമത്തിയത്. ഇയാളെ പിന്നീട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം