
ചെന്നൈ: ശബരിമല കയറാനെത്തിയ മനീതി പ്രവര്‍ത്തകര്‍ക്കെതിരെ ഉയര്‍ന്ന മാവോയിസ്റ്റ് ആരോപണം തള്ളി മനിതി കോ ഓർഡിറ്റേർ ശെല്‍വി. മാവോയിസ്റ്റ് ബന്ധം ആർക്കും ആർക്കെതിരെയും ഉന്നയിക്കാം. അത്തരം ആരോപണങ്ങൾ മുഖവിലക്കെടുക്കുന്നില്ലെന്നും ശബരിമലയിൽ യുവതികളെ എത്തിക്കാനുള്ള ശ്രമം തുടരുമെന്നും ശെല്‍വി പറഞ്ഞു. ഇതിനായി മുഖ്യമന്ത്രിയെ കാണും. മകരവിളക്ക് കാലത്ത് ശബരിമല കയറണമെന്ന് നിർബന്ധമില്ല. എന്നാല്‍ മല കയറുമെന്നും ശെല്‍വി മാധ്യമങ്ങളോട് പറഞ്ഞു. മധുരയിൽ നിന്നും ചെന്നൈയിൽ നിന്നും മൂന്ന് വീതം കേരള പൊലീസുകാർ സുരക്ഷ നൽകിയെന്നും അവര്‍ വ്യക്തമാക്കി.
ദിവസങ്ങള്‍ക്ക് മുമ്പാണ് ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മനിതിയുടെ 11 അംഗ സംഘം ശബരിമല ദര്‍ശനത്തിനെത്തിയത്. എന്നാല്‍ പ്രതിഷേധങ്ങള്‍ കാരണം കാനനപാതയില്‍ വച്ച് ഇവര്‍ക്ക് യാത്ര ഉപേക്ഷിച്ച് തിരിച്ചിറങ്ങേണ്ടി വന്നിരുന്നു. മനീതി പ്രവര്‍ത്തകരില്‍ മുഖ്യമന്ത്രിയെ കാണാനെത്തിയ മൂന്ന് പേര്‍ക്ക് നേരെയും ബിജെപി അടക്കമുള്ള സംഘപരിവാര്‍ പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തിയിരുന്നു. തിരിച്ചുപോകുന്ന വഴിയില്‍ യാത്രയ്ക്കിടെ ട്രെയിനിലേക്ക് കല്ലും ചീമുട്ടയുമെറിഞ്ഞ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആക്രമിക്കുന്നതായും ഇവര്‍ പരാതിപ്പെട്ടിരുന്നു. ഇതിനിടയില്‍ ശബരിമലയെ തകര്‍ക്കാന്‍ വേണ്ടി എത്തിയ മാവോയിസ്റ്റുകളാണ് മനിതി പ്രവര്‍ത്തകരെന്നും ആരോപണവുമായി ചിലര്‍ രംഗത്തെത്തിയിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam